പോക്സോ കേസിലെ വിവാദ വിധി; മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്
കുട്ടികൾക്കെതിരായ ലൈംഗികാതിക്രമക്കേസിൽ തുടർച്ചയായി വിവാദ ഉത്തരവുകളാണ് ബോംബെ ഹൈക്കോടതി ജഡ്ജി പുഷ്പ ഗണേധിവാല പുറപ്പെടുവിച്ചിട്ടുള്ളത്.
ദില്ലി: ശരീരത്തിൽ കയറിപ്പിടിച്ചാലും പോക്സോ ചുമത്താനാകില്ലെന്ന ബോംബെ ഹൈക്കോടതി വിധിക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കും. അഡ്വ.ജനറല്‍ അശുതോഷ് കുംഭകോണി അപ്പീല്‍ ഇന്ന് ഫയല്‍ ചെയ്യും. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമക്കേസിൽ തുടർച്ചയായി വിവാദ ഉത്തരവുകളാണ് ബോംബെ ഹൈക്കോടതി ജഡ്ജി പുഷ്പ ഗണേധിവാല പുറപ്പെടുവിച്ചത്.
നിലവിൽ ബോംബെ ഹൈക്കോടതി നാഗ്പൂർ ബെഞ്ചിലെ അഡീഷണൽ ജഡ്ജാണ് പുഷ്പ ഗണേധിവാല. രണ്ട് വർഷം പൂർത്തിയാക്കിയ സാഹചര്യത്തിൽ സ്ഥിരം ജഡ്ജാക്കാനുള്ള ശുപാർശ കൊളീജിയം നൽകിയിരുന്നു. എന്നാൽ പ്രതികളെ ന്യായീകരിക്കാൻ വിചിത്ര വാദങ്ങളുയർത്തി വിവാദങ്ങളിൽ നിറഞ്ഞതോടെ ശുപാർശ പിൻവലിക്കാൻ കൊളീജിയം തീരുമാനിച്ചിരിക്കുകയാണ്.
പെൺകുട്ടിയെ കയറിപ്പിടിച്ചാലും വസ്ത്രമഴിച്ചില്ലെങ്കിൽ പോക്സോ ചുമത്താനാകില്ലെന്ന വിധിയാണ് ആദ്യം വിവാദമായത്. പിന്നീട് സുപ്രീംകോടതി ഈ വിധി സ്റ്റേ ചെയ്തു. കയ്യിൽ പിടിച്ചാലും പാന്‍റ് അഴിച്ചാലും പീഡനമാവില്ലെന്ന വിധി പിന്നാലെ അടുത്ത വിവാദമായി. പീഡിപ്പിക്കപ്പെട്ട കുട്ടിയുടെ മൊഴി പൂർണമായി വിശ്വാസയോഗ്യമല്ലെന്ന നിരീക്ഷണവും ഏറെ വിമർശിക്കപ്പെട്ടിരുന്നു