മഹാരാഷ്ട്രയില്‍ 'വലവീശി' ബിജെപി; ശിവസേനയിലും പിളര്‍പ്പ്?
സര്‍ക്കാര്‍ നിലനിര്‍ത്തുന്നതിന് വേണ്ടി എന്‍സിപിക്ക് ഒപ്പം ശിവസേനയിലെ എംഎല്‍എമാരെ കൂടി പാളയത്തിലേക്ക് എത്തിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.
മുംബൈ: മഹാരാഷ്ട്രയില്‍ അട്ടിമറി രാഷ്ട്രീയ നീക്കങ്ങള്‍ക്ക് അവസാനമില്ല. അര്‍ധരാത്രിയിലെ അട്ടിമറി നീക്കത്തില്‍ ബിജെപി-അജിത് പവാറിന്‍റെ എന്‍സിപി സഖ്യം അധികാരത്തിലേറിയത് രാജ്യത്ത് വലിയ രാഷ്ട്രീയ നാടകത്തിനാണ് തുടക്കം കുറിച്ചത്. എന്‍സിപി ഒരു പിളര്‍പ്പിലേക്ക് നീങ്ങുന്നുവെന്ന സൂചന ലഭിക്കുന്നതിന് പിന്നാലെ ശിവസേനയിലും പിളര്‍പ്പെന്ന നിര്‍ണായക വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
സര്‍ക്കാര്‍ നിലനിര്‍ത്തുന്നതിന് വേണ്ടി എന്‍സിപിക്ക് ഒപ്പം ശിവസേനയിലെ എംഎല്‍എമാരെ കൂടി പാളയത്തിലേക്ക് എത്തിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. നേരത്തെ ശിവസേന- എന്‍സിപി- കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ എന്ന തീരുമാനത്തിന് പിന്നാലെ എതിർപ്പുമായി ഒരു വിഭാഗം ശിവസേന നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഈ വിഭാഗത്തിനെ ഒപ്പം ചേര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നത്. നേരത്തെയും ഇത്തരത്തിലൊരു നീക്കം ദേവേന്ദ്ര ഫട്നവിസ് നടത്തിയിരുന്നു.
കോൺഗ്രസിനും ശിവസേനക്കും തിരിച്ചടി; മറുകണ്ടം ചാടി എൻസിപി; ഫഡ്നാവിസ് മുഖ്യമന്ത്രി
ഇത് മനസിലാക്കിയ ശിവസേന നേരത്തെ എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് വിളിച്ച് ചേര്‍ക്കുകയും ഉദ്ധവ് താക്കറെ എംഎല്‍എമാരെ കണ്ട് ശിവസേനയക്ക് മുഖ്യമന്ത്രി സഥാനം ലഭിക്കുമെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ നിലവില്‍ കേന്ദ്രത്തിലോ സംസ്ഥാനത്തിലോ അധികാരമില്ല എന്നത് ശിവസേന എംഎല്‍എമാരെ ബിജെപിയിലേക്ക് ആകര്‍ഷിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി. ഫട്നാവിസ് മുഖ്യമന്ത്രിയായി തുടരുമെന്ന് ഉറപ്പായാല്‍ ചില എംഎല്‍എമാരെയെങ്കിലും സ്വന്തം പാളയത്തിലെത്തിക്കാമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. ഇതിനുള്ള നീക്കങ്ങളും ബിജെപി ആരംഭിച്ചു.
'അജിത് പവാര്‍ പിന്നില്‍ നിന്നും കുത്തി'; ശരദ് പവാറിനെ വിശ്വസിക്കുന്നുവെന്ന് ശിവസേന
അധികാരത്തിന് വേണ്ടി ബിജെപിക്കൊപ്പം പോയ അജിത് പവാര്‍ മഹാരാഷ്ട്രയിലെ ജനങ്ങളെ പിന്നില്‍ നിന്നും കുത്തിയെന്ന് ശിവസേന പ്രതികരിച്ചിരുന്നു. അജിത് പവാറാണ് കളം മാറ്റി ചവിട്ടിയതെന്നും ശരത് പവാറിന് ഇതില്‍ പങ്കില്ലെന്നുമായിരുന്നു ശിവസേനയുടെ പ്രതികരണം. ജനാധിപത്യത്തിന്‍റെ ശോഭ കെടുത്തുന്നതാണ് ഈ നീക്കമെന്നും അധികാര ദുരുപയോഗമാണ് നടന്നതെന്നുമായിരുന്നു ശിവസേന നേതാവ് സഞ്ചയ് റാവത്തിന്‍റെ പ്രതികരണം. ഏതായാലും മഹാരാഷ്ട്രയിലെ ഈ നീക്കം രാജ്യത്ത് വലിയ രാഷ്ട്രീയ മാറ്റം ഉണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.