ശിവസേനയ്ക്ക് തിരിച്ചടി: മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് നാളെത്തന്നെ
രണ്ട് കേസുകളാണ് നിലവില്‍ കോടതിയിലുള്ളത്. ഒന്ന് വിശ്വാസ വോട്ടെടുപ്പിനെതിരെയുള്ള കേസാണ്. എംഎല്‍എമാരുടെ അയോഗ്യത സംബന്ധിച്ച കേസാണ് രണ്ടാമത്തേത്. നാളത്തെ വിശ്വാസ വോട്ടെടുപ്പിന്‍റെ ഫലം എന്തു തന്നെയായാലും അന്തിമതീരുമാനം കേസുകളിലെ വിധിക്കനുസരിച്ചായിരിക്കും എന്നാണ് കോടതി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.
ദില്ലി: ശിവസേനയ്ക്ക് തിരിച്ചടിയായി സുപ്രീംകോടതി ഉത്തരവ്. നാളെത്തന്നെ മഹാരാഷ്ട്രയില്‍ വിശ്വാസവോട്ടടുപ്പ് നടത്താമെന്ന് സുപ്രീംകോടതി അനുമതി നല്‍കി. ശിവസേനയുടെ ഹർജിയിൽ നോട്ടീസ് അയ്ക്കും.ഈ കേസിൽ അന്തിമ കോടതി വിധി എന്താണോ അത് വോട്ടെടുപ്പിന് ബാധമാകുമെ ന്ന് കോടതി വ്യക്തമാക്കി.
നാളത്തെ വിശ്വാസവോട്ടെടുപ്പിന് സ്റ്റേ ഇല്ല എന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. എന്നാല്‍, വിശ്വാസവോട്ടെടുപ്പിന്‍റെ ഫലം എന്തായാലും അതിൽ കോടതിയുടെ തീർപ്പ് ബാധകമാകും. രണ്ട് കേസുകളാണ് നിലവില്‍ കോടതിയിലുള്ളത്. ഒന്ന് വിശ്വാസ വോട്ടെടുപ്പിനെതിരെയുള്ള കേസാണ്. എംഎല്‍എമാരുടെ അയോഗ്യത സംബന്ധിച്ച കേസാണ് രണ്ടാമത്തേത്. നാളത്തെ വിശ്വാസ വോട്ടെടുപ്പിന്‍റെ ഫലം എന്തു തന്നെയായാലും അന്തിമതീരുമാനം കേസുകളിലെ വിധിക്കനുസരിച്ചായിരിക്കും എന്നാണ് കോടതി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.
ഉദ്ധവ് താക്കറേയുടെ നേതൃത്വത്തിലുള്ള മഹാവികാസ്അഖാഡി സഖ്യ സര്‍ക്കാരില്‍ വിശ്വാസവോട്ടെടുപ്പ് നടത്താനുള്ള ഗവര്‍ണറുടെ നിര്‍ദേശത്തെ ചോദ്യം ചെയ്തു കൊണ്ട് ശിവസേന നൽകിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. മുതിർന്ന അഡ്വ.അഭിഷേക് മനു സിംഗ്വിയാണ് ശിവസേനയുടെ നിയമസഭാ ചീഫ് വിപ്പും ഹര്‍ജിക്കാരനുമായ സുനിൽ പ്രഭുവിന് വേണ്ടി കോടതിയിൽ ഹാജരായത്. വിമത നേതാവ്ഏകനാഥ് ഷിൻഡെയ്ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകൻ നീരജ് കിഷൻ കൗൾ ഹാജരായി. മഹാരാഷ്ട്ര ഗവർണർക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയും വാദിച്ചു. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജെബി പര്‍ദിവാല എന്നിവരടങ്ങിയ സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ച് ആണ് ഹര്‍ജിയിൽ വാദം കേട്ടത്.
Read Also; കോടതിയിൽ കടുത്ത വാദം, ഗവര്‍ണര്‍ക്കെതിരെ വാദമുയര്‍ത്തി ഉദ്ധവ് താക്കറെ
നാളെ രാവിലെ 11 മണിക്ക് സഭചേരണമെന്നും വോട്ടെടുപ്പ് 5 മണിക്കകം പൂർത്തിയാക്കണമെന്നുമാണ് ഗവർണർ നൽകിയിരിക്കുന്ന നിർദ്ദേശം. ബിജെപിക്കൊപ്പം 7 സ്വതന്ത്ര എംഎൽഎമാരും വിശ്വാസവോട്ടെടുപ്പ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നിയമസഭാ സെക്രട്ടേറിയറ്റിന് അയച്ച കത്തിൽ ഗവർണർ പറയുന്നു.
നിലവിലെ സാഹചര്യത്തിൽ കേവലഭൂരിപക്ഷം തികയ്ക്കാൻ ഉദ്ദവ് താക്കറെയ്ക്കാവില്ല. കേവലഭൂരിപക്ഷത്തിന് 144 പേരുടെ പിന്തുണ വേണമെന്നിരിക്കെ 116പേരുടെ പിന്തുണ മാത്രമേ ഉറപ്പുള്ളൂ. മറുവശത്ത് ബിജെപി ആവട്ടെ വിമതർ അടക്കം 162 പേരുടെ പിന്തുണയാണ് പ്രതീക്ഷിക്കുന്നത്. രാവിലെ ഗുവാഹത്തിയിൽ ക്ഷേത്ര ദർശനം നടത്തിയ ഏക്‍നാഥ് ശിൻഡേ വിമതരുമായി നാളെ മുംബൈയിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്.