എയര്‍പോര്‍ട്ടുകൾ പോലെയാകും: റെയിൽവെ സ്റ്റേഷനുകളിൽ വമ്പൻ പരിഷ്കാരത്തിന് കേന്ദ്രസര്‍ക്കാര്‍
ടിക്കറ്റില്ലാതെ പ്ലാറ്റ്ഫോമിൽ പ്രവേശിക്കുന്നത് തടയാനും യാത്രക്കാക്കും ചരക്കുകൾക്കും സുരക്ഷ ഏര്‍പ്പെടുത്താനും ലക്ഷ്യമിട്ടാണ് തീരുമാനം
ദില്ലി: യാത്രക്കാരുടെയും ചരക്കുകളുടെയും സുരക്ഷ കണക്കിലെടുത്ത് രാജ്യത്തെ പ്രധാന റെയിൽവെ സ്റ്റേഷനുകളിൽ വിമാനത്താവളങ്ങളിലേതിന് സമാനമായ പരിഷ്കാരത്തിന് നീക്കം.
റെയിൽവെ സ്റ്റേഷനുകൾ എല്ലാ ഭാഗത്തു നിന്നും അടയ്ക്കാനും സുരക്ഷാ വാതിലുകളിൽ കൂടി മാത്രം പ്രവേശനം നൽകാനുമാണ് തീരുമാനം. പ്രവേശന കവാടത്തിലെ സ്കാനിങ് മെഷീനുകൾ ഇതിനായി പരിഷ്കരിക്കും. സുരക്ഷയ്ക്കായി ഉയര്‍ന്ന നിലവാരത്തിലുള്ള പരിശീലനം പൂര്‍ത്തിയാക്കിയ റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സിന്റെ കമ്മാന്റോകളെ നിയോഗിക്കാനുമാണ് നീക്കം.
ഇതിനായി 114.18 കോടിയാണ് ഇതുവരെ സര്‍ക്കാര്‍ അനുവദിച്ചത്. പ്രധാന സ്റ്റേഷനുകളിലെല്ലാമായി ആകെ 3000 കിലോമീറ്റര്‍ നീളമുള്ള ചുറ്റുമതില്‍ ഇതിനായി പണിയും. സുരക്ഷയ്ക്ക് ഉയര്‍ന്ന പ്രധാന്യം നൽകിയാണ് ഈ തീരുമാനങ്ങളെന്ന് ആര്‍പിഎഫ് ഡയറക്ടര്‍ ജനറൽ അരുൺ കുമാര്‍ പറഞ്ഞു. ദില്ലിയിലും മുംബൈയിലും ഉള്ള പ്രധാന സ്റ്റേഷനുകൾ ഈ പട്ടികയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.