മലേഗാവ് സ്ഫോടനം: പ്രഗ്യയടക്കമുള്ള പ്രതികള്‍ ആഴ്ചയിൽ ഒരിക്കലെങ്കിലും ഹാജരാകണമെന്ന് കോടതി
മലേഗാവ് കേസില്‍ ജാമ്യം ലഭിച്ച പ്രഗ്യാ സിംഗ് ഠാക്കൂര്‍ ഭോപ്പാലില്‍ ബിജെപിയുടെ ലോക്സഭാ സ്ഥാനാര്‍ത്ഥിയാണ്.
മുംബൈ: 2008 ലെ മലേഗാവ് സ്ഫോടന കേസിലെ പ്രതികൾ കോടതിയിൽ ഹാജരാവാത്തതിൽ കോടതിക്ക് അതൃപ്തി. പ്രഗ്യ സിംഗ്, ലഫ്. കേണൽ പ്രസാദ് പുരോഹിത് എന്നിവരുൾപ്പെടെയുള്ള പ്രതികൾ ആഴ്ചയിൽ ഒരിക്കലെങ്കിലും കോടതിയിൽ ഹാജരാവണമെന്ന് മുംബൈ പ്രത്യേക എൻഐഎ കോടതി നിർദേശിച്ചു. മെയ് 20ന് കേസ് വീണ്ടും പരിഗണിക്കും.
മലേഗാവ് കേസില്‍ ജാമ്യം ലഭിച്ച പ്രഗ്യാ സിംഗ് ഠാക്കൂര്‍ ഭോപ്പാലില്‍ ബിജെപിയുടെ ലോക്സഭാ സ്ഥാനാര്‍ത്ഥിയാണ്. സ്ഫോടനക്കേസിന്‍റെ മുഖ്യ ആസൂത്രണം പ്രഗ്യാസിംഗ് ആണെന്ന് മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡ് കണ്ടെത്തിയിരുന്നെങ്കിലും പിന്നീട് കേസന്വേഷിച്ച എൻഐയെ പ്രഗ്യാസിംഗിന്‍റെ പേര് കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു.
2008ലാണ് രാജ്യത്തെ നടുക്കിയ മാലേഗാവ് സ്ഫോടനം നടക്കുന്നത്. ഏഴു പേര്‍ കൊല്ലപ്പെടുകയും 100ലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കാവി ഭീകരത എന്നാണ് ഭരണകൂടം സ്ഫോടനത്തെ വിശേഷിപ്പിച്ചത്. പ്രഗ്യാ സിംഗ് ഠാക്കൂര്‍, കേണല്‍ പുരോഹിത് എന്നിവരായിരുന്നു പ്രധാന പ്രതികള്‍. ഇരുവരും ഇപ്പോള്‍ ജാമ്യത്തിലാണ്.