സനാതന ധർമ്മത്തെ താന്‍ ബഹുമാനിക്കുന്നു. ഉദയനിധിയെ തള്ളി മമത ബാന‍‍ര്‍ജി

ദില്ലി: തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍റെ മകനും ഡിഎംകെ മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍റെ സനാതന ധർമ്മവുമായി ബന്ധപ്പെട്ട പരാമർശം രാജ്യത്തെ പ്രതിപക്ഷ പാർട്ടികളുടെ മുന്നണിയായ 'ഇന്ത്യ'യിലും ഭിന്നത സൃഷ്ടിച്ചിരിക്കുകയാണ്. മമതയടക്കം നേതാക്കൾ ഉദയനിധിയെ തള്ളിയപ്പോൾ, വിഷയം വിവാദമാക്കുന്നത് ബിജെപിയെന്ന ആരോപണമാണ് സമാജ് വാദി പാ‍ര്‍ട്ടി ഉയ‍ര്‍ത്തിയത്. 

വിഷയം ദേശീയ തലത്തിൽ ച‍ര്‍ച്ചയായതോടെയാണ് ഉദയനിധി സ്റ്റാലിനെ തള്ളി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിയടക്കം രംഗത്തെത്തിയത്. ഓരോ മത വിഭാഗത്തിനും അവരുടേതായ വൈകാരികതലം ഉണ്ടാകുമെന്നും ഒരു വിഭാഗത്തെയും വേദനിപ്പിക്കുന്ന വിഷയങ്ങളില്‍ ഇടപെടരുതെന്നുമായിരുന്നു വിവാദത്തിൽ മമതയുടെ പ്രതികരണം. രാഷ്ട്രീയത്തിൽ ഉദയനിധി ജൂനിയറായതിനാല്‍ ഇക്കാര്യങ്ങളില്‍ അറിവുണ്ടാകില്ല. ഏത് സാഹചര്യത്തിലാണ് സനാതന ധർമവുമായി ബന്ധപ്പെട്ട് വിവാദ പരാമർശം ഉണ്ടായതെന്ന് അറിയില്ല. എന്നിരുന്നാലും എല്ലാ മതത്തെയും ബഹുമാനിക്കേണ്ടതുണ്ടെന്നും സനാതന ധർമ്മത്തെ താന്‍ ബഹുമാനിക്കുന്നുവെന്നും മമത ബാന‍‍ര്‍ജി വിശദീകരിച്ചു. സ്റ്റാലിനോടും ദക്ഷിണേന്ത്യയോടും തനിക്ക് ബഹുമാനമാണെന്നും മമത കൂട്ടിച്ചേര്‍ത്തു. 

ഉദയനിധിയുടെ പരാമർശത്തെ പരസ്യമായി തള്ളിപ്പറഞ്ഞ് 'ഇന്ത്യ' മുന്നണിയുടെ ഭാഗമായ ശിവസേന ഉദ്ദവ് വിഭാഗവും രംഗത്തെത്തി. സനാതന ധർമ്മത്തെ അപമാനിക്കും വിധമുള്ള പരാമർശങ്ങൾ അജ്ഞത മൂലമെന്നാണ് ശിവസേന ഉദ്ദവ് വിഭാഗം അഭിപ്രായപ്പെട്ടത്. രാജ്യത്തിന്‍റെ അടിസ്ഥാനം സനാതന ധർമ്മവുമായി ബന്ധിക്കപ്പെട്ടിരിക്കുന്നുവെന്നും ശിവസേന ഉദ്ദവ് വിഭാഗം നേതാവ് പ്രിയങ്ക ചതുർവേദി കൂട്ടിച്ചേർത്തു.

'ഉദയനിധി സ്റ്റാലിന്റെ തലവെട്ടുന്നവർക്ക് 10 കോടി', പ്രകോപന പ്രസ്താവനയുമായി അയോധ്യയിലെ സന്യാസി

എന്നാൽ ഉദയനിധിയുടെ സനാതന ധർമ്മ പരാമർശത്തെ രാഷ്ട്രീയ ആയുധമാക്കുന്ന ബിജെപിക്കെതിരെ സമാജ്‍വാദി പാര്‍ട്ടി രംഗത്തെത്തി. സനാതനയെന്ന വാക്ക് ബിജെപി പ്രചാരണത്തിന് ഉപയോഗിക്കുന്നുവെന്ന് സമാജ്‍വാദി പാര്‍ട്ടി നേതാവ് സ്വാമി പ്രസാദ് മൗര്യ അഭിപ്രായപ്പെട്ടു. ഉത്തർപ്രദേശിലെ പിന്നാക്ക വിഭാഗം എസ് പി നേതാവാണ് സ്വാമി പ്രസാദ് മൗര്യ. 

സനാതന ധർമ്മ പരാമർശത്തിനെതിരെ വിമർശനം കടുപ്പിക്കുയാണ് ബിജെപി. സനാതന ധർമ്മത്തെ അവഹേളിക്കുന്നത് പ്രതിപക്ഷ സഖ്യത്തിന്‍റെ നയമായോ എന്ന ചോദ്യമാണ് ബി ജെ പി ഉയർത്തുന്നത്. വിഷയത്തിൽ രാഹുല്‍ ഗാന്ധി നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി കേന്ദ്രനേതൃത്വവും ആവശ്യപ്പെട്ടു. സര്‍വധര്‍മ്മ സമഭാവനയാണ് കോൺഗ്രസ് നിലപാടെന്നായിരുന്നു വിഷയത്തിൽ എഐസിസി പ്രതികരണം.