ബംഗാളിലെ എസ്ഐആറുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രി മമത ബാനർജി സുപ്രീം കോടതിയിൽ നേരിട്ട് ഹാജരാകും. വോട്ടർ പട്ടികയിൽ വ്യാപകമായ ക്രമക്കേട് നടക്കുന്നുവെന്നും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണിതെന്നും ആരോപിച്ചാണ് മമതയുടെ ഈ നിർണായക നീക്കം
ദില്ലി: പശ്ചിമ ബംഗാളിലെ തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി (എസ് ഐ ആർ) ബന്ധപ്പെട്ട കേസിൽ നേരിട്ട് ഹാജരാകാൻ മുഖ്യമന്ത്രി മമതാ ബാനർജി. ബംഗാളിലെ എസ് ഐ ആറിനെതിരായ ഹർജിയിൽ ഇന്ന് നേരിട്ട് ഹാജരാകാൻ മമതാ ബാനർജി അനുമതി തേടിയിരുന്നു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. മമതാ ബാനർജി ഹാജരാകുന്നതിന് അനുമതി ലഭിച്ചതായാണ് വിവരം. അഭിഭാഷക കോട്ടിട്ട് സുപ്രീം കോടതിയുടെ പടവുകൾ കയറുന്ന മമതയുടെ ചിത്രം തൃണമൂൽ കോൺഗ്രസ് പങ്കുവച്ചിട്ടുണ്ട്. ഒരു മുഖ്യമന്ത്രി അഭിഭാഷക വേഷത്തിൽ സുപ്രീം കോടതിയിൽ വാദിക്കാനെത്തുന്നത് ഇന്ത്യയുടെ ചരിത്രത്തിലെ അപൂർവ സംഭവമാണ്. ബംഗാളിലെ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിൽ വ്യാപകമായ ക്രമക്കേട് നടന്നു എന്നാണ് മമതാ ബാനർജി നൽകിയ ഹർജിയിലെ ആരോപണം. ഇതേ വിഷയം ഉന്നയിച്ച തൃണമൂൽ കോൺഗ്രസ്സും കോടതിയെ സമീപിച്ചിട്ടുണ്ട്. ബംഗാളിൽ,നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ് മമതാ ബാനർജിയുടെ നിർണായക നീക്കം.

വിശദ വിവരങ്ങൾ
വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിനെതിരെ സുപ്രീം കോടതിയുടെ അടിയന്തര ഇടപെടൽ തേടി മുഖ്യമന്ത്രി കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതിയെ സമീപിച്ചത്. സംസ്ഥാനത്തെ എസ് ഐ ആർ നടപടികളിൽ വ്യാപക ക്രമക്കേടെന്ന് ആരോപിച്ചാണ് മുഖ്യമന്ത്രി സുപ്രീം കോടതിയെ സമീപിച്ചത്. വിഷയത്തിൽ നിലവിൽ തൃണമൂൽ കോൺഗ്രസ് നൽകിയ ഹർജി കോടതിയുടെ പരിഗണനയിലിരിക്കെയാണ് മമത ബാനർജി പുതിയ ഹർജി സമർപ്പിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. സംസ്ഥാനത്തെ വോട്ടർ പട്ടിക പരിഷ്കരണത്തെ ആദ്യം മുതൽ തന്നെ ശക്തമായി എതിർക്കുന്ന നിലപാടാണ് മമത ബാനർജി സ്വീകരിച്ചിട്ടുള്ളത്. വ്യാപകമായ നിലയിൽ ക്രമക്കേട് നടക്കുന്നുണ്ടെന്നും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണെന്നുമുള്ള നിലപാടാണ് തൃണമൂലും പങ്കുവച്ചിട്ടുള്ളത്. അതിനിടയിൽ മുഖ്യമന്ത്രി തന്നെ നേരിട്ട് സുപ്രീം കോടതിയിൽ നിയമപോരാട്ടത്തിനെത്തുന്നത് ശ്രദ്ധേയമാണ്.
എസ് ഐ ആർ ജുഡീഷ്യൽ റിവ്യൂവിനും അതിതമോ?
തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന വോട്ടർപ്പട്ടിക സമഗ്ര പരിഷ്കരണം ജുഡീഷ്യൽ റിവ്യൂവിന് പോലും അതീതമാണോയെന്ന ചോദ്യം കഴിഞ്ഞ ദിവസം സുപ്രീംകോടതി ഉന്നയിച്ചിരുന്നു. രാജ്യവ്യാപക എസ് ഐ ആർ നടപടികൾ ചോദ്യം ചെയ്‌തുള്ള ഹർജികൾ പരിഗണിക്കവെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ചോദ്യം ഉന്നയിച്ചത്. നടപടികൾ സ്വാഭാവിക നീതിയുടെ തത്വങ്ങൾക്ക് അനുസൃതവും ന്യായയുക്തവുമായിരിക്കണമെന്ന് ജസ്‌റ്റിസ് ജോയ്മല്യ ബാഗ്‌ചിയും പറഞ്ഞിരുന്നു. പൗരത്വം പരിശോധിക്കുന്നത് തെരഞ്ഞെടുപ്പ് പ്രക്രീയക്ക് വേണ്ടി മാത്രമാണെന്നും നാടുകടത്താനല്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ഉദാരവും സമ്മർദ്ദങ്ങളില്ലാതെയുമാണ് പ്രവർത്തനങ്ങളെന്നുമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അവകാശപ്പെട്ടത്.



