കൊവിഡ് 19: രോഗബാധ സ്ഥിരീകരിച്ച വ്യക്തി ദിവസങ്ങൾക്ക് മുമ്പ് സമൂഹ സദ്യ നടത്തിയിരുന്നതായി വിവരം
ദുബായിൽ വെയിറ്ററായി ജോലി ചെയ്യുന്ന സുരേഷ് എന്നയാളാണ് മാർച്ച് 17 ന് ഗ്രാമത്തിൽ തിരികെയെത്തിയത്. മാർച്ച്20 ന് ആയിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. 1500 ഓളം പേർ ചടങ്ങിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ചിരുന്നു.
മധ്യപ്രദേശ്: മധ്യപ്രദേശിലെ മൊറോന ജില്ലയിൽ കൊവിഡ് 19 സ്ഥിരീകരിച്ച വ്യക്തി ദിവസങ്ങൾക്ക് മുമ്പ് സമൂഹസദ്യ നടത്തിയിരുന്നതായി വിവരം ലഭിച്ചു. മരിച്ചുപോയ അമ്മയുടെ ബഹുമാനാർത്ഥമാണ് സദ്യ നടത്തിയത്. ഇതിന് ശേഷം ഇയാൾക്കും കുടുംബാംഗങ്ങളായ 11 പേർക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. സദ്യയിൽ പങ്കെടുക്കാൻ എത്തിയത് 1500 ഓളം ആളുകളാണ്. ഇതിനെ തുടർന്ന് പ്രാദേശിക ഭരണകൂടം കോളനി മുഴുവൻ അടച്ചു പൂട്ടിയിരിക്കുകയാണ്. ദുബായിൽ വെയിറ്ററായി ജോലി ചെയ്യുന്ന സുരേഷ് എന്നയാളാണ് മാർച്ച് 17 ന് ഗ്രാമത്തിൽ തിരികെയെത്തിയത്. മാർച്ച്20 ന് ആയിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. 1500 ഓളം പേർ ചടങ്ങിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ചിരുന്നു.
മാർച്ച് 25 നാണ് സുരേഷ് കൊവിഡ് 19 ലക്ഷണങ്ങൾ പ്രകടിച്ചു തുടങ്ങിയത്. നാല് ദിവസത്തിന് ശേഷം ഇയാൾ ആശുപത്രിയിലെത്തി. ക്വാറന്റൈൻ ശേഷം ഇയാൾക്കും ഭാര്യയ്ക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. ഇയാളുടെ ഏറ്റവും അടുത്ത 23 പേരിൽ പരിശോധന നടത്തിയപ്പോൾ 10 പേർ പോസിറ്റീവ് ആയിരുന്നു. ഇവരിൽ എട്ടുപേർ സ്ത്രീകളാണ്. പന്ത്രണ്ട് പേർ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. ജില്ലയിലെ വിവിധ പ്രദേശങ്ങളിലുള്ള ഇയാളുടെ ബന്ധുക്കളും വീടുകളിൽ നിരീക്ഷണത്തിലാണന്ന് മോറേന ചീഫ് മെഡിക്കൽ ഓഫീസർ പറഞ്ഞു. അതേ സമയം ദുബായിൽ നിന്ന് തിരികെ എത്തുന്ന സമയത്ത് ഇയാൾക്ക് രോഗലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല. മധ്യപ്രേദേശിൽ 154 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്ത്യയിൽ ഇതുവരെ 62 പേരാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്.