കൊറോണക്കെതിരെ മറുമരുന്ന്; തമിഴ്നാട്ടിൽ പാമ്പിനെ ഭക്ഷിച്ചയാളെ അറസ്റ്റ് ചെയ്ത് പൊലീസ്; 7500 രൂപ പിഴ
കൊറോണ വൈറസിനെ അകറ്റി നിർത്താൻ ഉരഗവർഗത്തിൽപെട്ട ജീവികൾ മികച്ചതാണെന്ന് വടിവേൽ വീഡിയോയിൽ അവകാശപ്പെടുന്നുണ്ട്. കൊറോണ വൈറസിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് പാമ്പിനെ ഭക്ഷിച്ചതെന്നും ഇയാൾ പറഞ്ഞു.
ചെന്നൈ: കൊവിഡിനെതിരെയുള്ള മറുമരുന്ന് എന്ന് അവകാശപ്പെട്ട് പാമ്പിനെ ഭക്ഷിക്കുന്ന വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിലെ പെരുമാമ്പട്ടി ഗ്രാമത്തിലെ വടിവേൽ എന്ന വ്യക്തിയെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. വീഡിയോ വൈറലായതിനെ തുടർന്ന് പരിസ്ഥിതി പ്രവർത്തകരാണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസെത്തി വടിവേലിനെ അറസ്റ്റ് ചെയ്യുകയും 7500 രൂപ പിഴയിടുകയും ചെയ്തു.
വയലിൽ നിന്നാണ് പാമ്പിനെ പിടിച്ചതെന്നും ഭക്ഷിക്കുന്നതിന് മുമ്പ് കൊന്നുവെന്നും വടിവേൽ പൊലീസിനോട് പറഞ്ഞു. കൊറോണ വൈറസിനെ അകറ്റി നിർത്താൻ ഉരഗവർഗത്തിൽപെട്ട ജീവികൾ മികച്ചതാണെന്ന് വടിവേൽ വീഡിയോയിൽ അവകാശപ്പെടുന്നുണ്ട്. കൊറോണ വൈറസിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് പാമ്പിനെ ഭക്ഷിച്ചതെന്നും ഇയാൾ പറഞ്ഞു.
ഇത്തരം പ്രവർത്തനങ്ങൾ വളരെയധികം ദോഷമുളവാക്കുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു. വന്യജീവികളെ കൊന്നു ഭക്ഷിക്കുന്നത് അങ്ങേയറ്റം അപകടകരമാണെന്നും അവയുടെ ശരീരത്തിൽ ഏതെങ്കിലും തരത്തിലുള്ള രോഗാണുക്കൾ ഉണ്ടെങ്കിൽ അവ മനുഷ്യശരീരത്തെ അപകടത്തിലാക്കുമെന്നും അധികൃതർ പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona