വാട്സാപ്പ് വഴി മുത്തലാഖ് ചൊല്ലി; യുവാവിനും മതാപിതാക്കൾക്കും എതിരെ കേസ്
ഭർത്താവിന്റെ ബന്ധുക്കൾ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും അടുത്തിടെ അഞ്ചു ലക്ഷം രൂപ ആവശ്യപ്പെട്ട് വീട്ടിൽ നിന്നും തന്നെ പുറത്താക്കിയെന്നും പൊലീസിന് നൽകിയ പരാതിയിൽ യുവതി പറയുന്നു.
മുംബൈ: വാട്സാപ്പ് വഴി ഭാര്യയെ മുത്തലാഖ് ചൊല്ലിയ യുവാവിനും മതാപിതാക്കൾക്കും എതിരെ കേസ്. മഹാരാഷ്ട്രയിലെ ഭോയ്‌വാഡ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. 28കാരനായ നദീം ശൈഖിനെതിരെ 25കാരിയായ ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
ഭർത്താവിന്റെ ബന്ധുക്കൾ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും അടുത്തിടെ അഞ്ചു ലക്ഷം രൂപ ആവശ്യപ്പെട്ട് വീട്ടിൽ നിന്നും തന്നെ പുറത്താക്കിയെന്നും പൊലീസിന് നൽകിയ പരാതിയിൽ യുവതി പറയുന്നു. തുടർന്ന് ബന്ധുവീട്ടിൽ കഴിഞ്ഞുവരുന്നതിനിടെ കഴിഞ്ഞ മാർച്ച് 12ന് നദീം വാട്സാപ്പ് വഴി മുത്തലാഖ് സന്ദേശം അയക്കുകയായിരുന്നു.
ഇതിനെതിരെ നൽകിയ പരാതിപ്രകാരമാണ് പൊലീസ് യുവാവിനെതിരെയും ഇയാളുടെ മാതാപിതാക്കൾക്കെതിരെയും കേസെടുത്തത്. 2014ലാണ് നദീം ശൈഖും യുവതിയും തമ്മിൽ വിവാഹിതരായത്. ഇരുവർക്കും നാല് വയസ്സായ കുഞ്ഞുണ്ട്. 2017ൽ മുത്തലാഖ് നിയമവിരുദ്ധമായി പ്രഖ്യാപിച്ച് കൊണ്ട് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.