ചെന്നൈയിലെ പെരുംഗുഡി റെയിൽവേ സ്റ്റേഷനിൽ യുവതിയുടെ മാല കവർന്ന കേസിൽ 28കാരൻ അറസ്റ്റിലായി. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.
ചെന്നൈ: പെരുംഗുഡി റെയിൽവേ സ്റ്റേഷനിൽ വെച്ച് യുവതിയുടെ മാല കവർന്ന കേസിൽ 28 വയസുകാരൻ ചെന്നൈയിൽ അറസ്റ്റിലായി. ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം നടന്നത്. ബാലാജി എന്ന സൗന്ദർ ആണ് പിടിയിലായത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വീഡിയോയിൽ, റെയിൽവേ സ്റ്റേഷനിലെ ബെഞ്ചിൽ യുവതിയുടെ അടുത്ത് വന്നിരുന്ന് അക്രമി മാല പൊട്ടിച്ച് ഓടിപ്പോകുന്നത് കാണാം.
സ്റ്റേഷനിൽ ആളുകൾ ഇല്ലാത്തത് കാരണം യുവതി സഹായത്തിനായി നിലവിളിച്ചിട്ടും ആർക്കും ഉടൻ സഹായത്തിനെത്താൻ കഴിഞ്ഞില്ല. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പെരുംഗുഡി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു.
അതേസമയം, ബെംഗളൂരുവിലെ നാഗരഭാവി രണ്ടാം ഘട്ടത്തിൽ ഒരു കോളേജ് പ്രൊഫസറുടെ പൂട്ടിയിട്ട വീട്ടിൽ അതിക്രമിച്ച് കയറിയ മോഷ്ടാവ് 30 ലക്ഷം രൂപയിലധികം വിലമതിക്കുന്ന പണവും ആഭരണങ്ങളുമായി കടന്നുകളഞ്ഞു. മോഷണം നടന്നതിന് ശേഷം തെളിവുകൾ നശിപ്പിക്കാനായി മോഷ്ടാവ് അടുക്കളയിലെ ടാപ്പ് തുറന്നിട്ട് അടുക്കളയും സ്വീകരണമുറിയും വെള്ളത്തിൽ മുക്കിയ ശേഷം കടന്നുകളഞ്ഞത് ഏറെ വിചിത്രമാണെന്ന് പൊലീസ് പറഞ്ഞു.
അക്രമി വീടിന്റെ മുകൾ നിലയിലെ അലമാരകളും വാർഡ്രോബുകളും അരിച്ചുപെറുക്കി നെക്ലേസുകൾ, കമ്മലുകൾ, വളകൾ, ലോക്കറ്റുകൾ, സ്വർണ്ണ നാണയങ്ങൾ, കൂടാതെ 18,000 രൂപയും കവരുകയും ചെയ്തു. മെറ്റൽ ഗ്രില്ലുകൾ, സിസിടിവി ക്യാമറകൾ എന്നിവയുൾപ്പെടെ സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടായിരുന്നിട്ടും ഈ വീട് ലക്ഷ്യമിട്ട് തന്നെയായിരുന്നു കവർച്ച. ഏകദേശം രണ്ട് മണിക്കൂറോളം വീടിനുള്ളിൽ ചിലവഴിച്ച് ഒരാളാണ് മോഷണം നടത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നു.


