പൂനെയിലെ ലോഹഗഡ് കോട്ടയിൽ നിന്ന് വീണ് മരിച്ച കേതൻ അഗർവാളിന്റെ മരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തി. പ്രതിശ്രുത വധു സിയ ഗോയലും കാമുകൻ ചേതൻ ചൗധരിയും ചേർന്നാണ് കേതനെ താഴ്വരയിലേക്ക് തള്ളിയിട്ടത്. അപകടമരണമെന്ന് വരുത്തിത്തീർക്കാനായിരുന്നു ഇരുവരുടെയും ശ്രമം.

പൂനെ: മഹാരാഷ്ട്രയിലെ പ്രശസ്തമായ ലോഹഗഡ് കോട്ടയിൽ യുവാവ് താഴ്വരയിൽ വീണ് മരിച്ച സംഭവം ആസൂത്രിതമായ കൊലപാതകമെന്ന് പൊലീസ്. 25-കാരനായ കേതൻ വിശാൽ അഗർവാൾ ആണ് കൊല്ലപ്പെട്ടത്. കാൽവഴുതി വീണുള്ള അപകടമരണമെന്ന് കരുതിയ കേസിൽ കേതന്‍റെ പ്രതിശ്രുത വധു സിയ ഗോയൽ (20), ഇവരുടെ കാമുകൻ ചേതൻ ചൗധരി (22) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കേതനെ ഇരുവരും ചേർന്ന് താഴ്വരയിലേക്ക് തള്ളിയിടുകയായിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജൂൺ 19നായിരുന്നു കേതൻ കോട്ടയിലെ 350 അടി താഴ്ചയുള്ള താഴ്വരയിലേക്ക് വീണ് മരിച്ചത്. അടുത്ത മാസം നടക്കാനിരിക്കുന്ന വിവാഹത്തിന് മുന്നോടിയായി സിയയുടെ ജന്മദിനം ആഘോഷിക്കാനാണ് കേതനും സിയയും സുഹൃത്തുക്കളും കോട്ട സന്ദർശിച്ചത്. എന്നാൽ, വീട്ടുകാർ നിശ്ചയിച്ച ഈ വിവാഹത്തിന് സിയയ്ക്ക് താത്പര്യമുണ്ടായിരുന്നില്ല. തന്‍റെ പ്രണയത്തിന് തടസ്സമായി നിന്ന കേതനെ വകവരുത്താൻ സിയ കാമുകനായ ചേതനുമായി ചേർന്ന് പദ്ധതി തയ്യാറാക്കുകയായിരുന്നു. കേതന്‍റെ മരണം ഒരു അപകടമായി ചിത്രീകരിക്കാനായിരുന്നു ഇവരുടെ നീക്കം.

ആദ്യ കൊലപാതകശ്രമം പരാജയപ്പെട്ടു

മെയ് 31ന് കേതനൊപ്പം ലോഹഗഡ് കോട്ടയിൽ ട്രെക്കിങ്ങിന് പോയപ്പോഴാണ് കേതനെ കൊലപ്പെടുത്താനുള്ള ആശയം സിയയുടെ മനസിൽ ഉദിക്കുന്നത്. തുടർന്ന് ജൂൺ 14ന് ഇവർ കേതനെ വീണ്ടും കോട്ടയിലെത്തിച്ചു. അവിടെവെച്ച് പാമ്പ് വരുന്നുണ്ടെന്ന് ഭയപ്പെടുത്തി കേതനെ താഴ്വരയിലേക്ക് തള്ളിയിടാനായിരുന്നു ശ്രമം. എന്നാൽ, കേതന് യാതൊരു സംശയവും തോന്നാത്ത രീതിയിൽ ഈ ശ്രമം പരാജയപ്പെടുകയാണുണ്ടായത്.

ഇതോടെയാണ് ജൂൺ 19ന് ജന്മദിന ആഘോഷത്തിന്‍റെ മറവിൽ സിയ അടുത്ത ട്രെക്കിങ് പ്ലാൻ ചെയ്യുന്നത്. പദ്ധതിപ്രകാരം കാമുകനായ ചേതൻ ചൗധരിയെ സിയ രഹസ്യമായി കോട്ടയിലേക്ക് വിളിച്ചുവരുത്തി. തുടർന്ന് കേതൻ ശ്രദ്ധിക്കാതിരുന്ന സമയത്ത് ഇരുവരും ചേർന്ന് കേതനെ കോട്ടയിൽ നിന്ന് താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു.

ബാലി യാത്ര മുടക്കാൻ പാസ്‌പോർട്ട് കീറിയെറിഞ്ഞു

വിവാഹത്തിന് മുൻപ് ഇരുവരും ബാലിയിലേക്ക് യാത്ര പോകാൻ നിശ്ചയിച്ചിരുന്നതായി കേതന്‍റെ കുടുംബാംഗങ്ങൾ പറഞ്ഞു. യാത്രയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായ ശേഷം, യാത്രാമധ്യേ തന്‍റെ പാസ്‌പോർട്ട് നഷ്ടപ്പെട്ടതായി സിയ കേതനെ വിശ്വസിപ്പിച്ചു. ഇതോടെ ബാലി യാത്ര റദ്ദാക്കേണ്ടി വന്നു. എന്നാൽ, പ്രഭാതഭക്ഷണത്തിനായി കയറിയ ഹോട്ടലിലെ ശുചിമുറിയിൽ വെച്ച് സിയ തന്നെ തന്റെ പാസ്‌പോർട്ട് കീറി നശിപ്പിച്ചു കളയുകയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.

തുടർന്ന് മഹാബലേശ്വറിലെ ഒരു ആഡംബര റിസോർട്ടിൽ 40-ലധികം മുറികൾ ബുക്ക് ചെയ്താണ് കേതൻ സിയയുടെ ജന്മദിന ആഘോഷങ്ങൾ ഒരുക്കിയത്. ഇതിനിടയിലാണ് പ്രീ-വെഡ്ഡിങ് ഫോട്ടോഷൂട്ടിനായി ലോഹഗഡിലേക്ക് പോകണമെന്ന് സിയ നിർബന്ധം പിടിക്കുന്നത്. ജയ്പൂരിലെ ഒരു കൊട്ടാരത്തിൽ വെച്ച് രാജകീയമായി നടത്താനിരുന്ന വിവാഹത്തിന്‍റെ ഒരുക്കങ്ങൾക്കിടയിലാണ് ഈ ക്രൂരമായ കൊലപാതകം നടന്നത്.

ഡിജിറ്റൽ തെളിവുകൾ വഴിത്തിരിവായി

കോട്ടയുടെ അരികിൽ നിന്ന് ഫോട്ടോ എടുക്കുന്നതിനിടയിൽ കേതൻ കാൽവഴുതി വീണതാണെന്നായിരുന്നു പൊലീസ് ആദ്യം കരുതിയിരുന്നത്. എന്നാൽ ചോദ്യം ചെയ്യലിൽ സിയ നൽകിയ മൊഴികളിലെ വൈരുദ്ധ്യമാണ് പൊലീസിന് സംശയമുണ്ടാക്കിയത്. തുടർന്ന് സിയയുടെ മൊബൈൽ ഫോൺ രേഖകൾ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, മറ്റ് സാങ്കേതിക തെളിവുകൾ എന്നിവ പരിശോധിച്ചതോടെയാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.