ഓൺലൈനായി ഓർഡർ ചെയ്‌ത ഭക്ഷണത്തിൽ പ്ലാസ്റ്റിക് ഗ്ലൗസ് കണ്ടെത്തി
ദില്ലി: ഓൺലൈനായി ഓർഡർ ചെയ്ത സാൻവിച്ചിൽ പ്ലാസ്റ്റിക് കയ്യുറ കണ്ടെത്തിയെന്ന് പരാതി. സൊമാറ്റോ വഴി സാലഡ് ഡേയ്‌സ് എന്ന സ്ഥാപനത്തിൽ നിന്നും ഓർഡർ ചെയ്ത ഭക്ഷണത്തിലാണ് നോയ്‌ഡ സ്വദേശിയായ സതീഷ് സാരവാഗിക്ക് പ്ലാസ്റ്റിക് ഡിസ്പോസിബിൾ ഗ്ലൗസ് ലഭിച്ചത്. വിഷയം ട്വിറ്റർ വഴി പങ്കുവെച്ച യുവാവിനോട് ഇത് ഞെട്ടിപ്പിച്ച സംഭവമാണെന്നും റെസ്റ്റോറൻ്റ് പങ്കാളിയുമായി ബന്ധപ്പെട്ട ശേഷം മറുപടി നൽകാമെന്നും സൊമാറ്റോ പ്രതികരിച്ചു. വിഷയം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും സംഭവത്തിൽ ആഭ്യന്തര അന്വേഷണം ആരംഭിച്ചെന്നുമാണ് ഭക്ഷണം തയ്യാറാക്കിയ നൽകിയ സ്ഥാപനം പ്രതികരിച്ചത്.

സതീഷ് ട്വിറ്ററിൽ പങ്കുവെച്ച ചിത്രത്തിൽ ബ്രെഡ് കഷണങ്ങൾക്ക് ഇടയിൽ സാൻവിച്ചിലെ മറ്റ് ചേരുവകൾക്കൊപ്പമാണ് ഗ്ലൗസും കണ്ടെത്തിയത്. നോയിഡയിൽ ഡെലിവറി ഓൺലി സ്ഥാപനമാണ് സാലഡ് ഡേയ്‌സ് കമ്പനി. ഭക്ഷണം തയ്യാറാക്കുന്നവർ അടുക്കളയിലും മറ്റും ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഗ്ലൗസാണ് സാൻവിച്ചിൽ കണ്ടെത്തിയത്. സൊമാറ്റോ വഴി നൽകിയ ഓർഡറിൻ്റെ വിവരങ്ങളടക്കമാണ് ഇദ്ദേഹം എക്സ് വഴി പരാതി ഉന്നയിച്ചത്.
രണ്ട് സാൻവിച്ചുകളാണ് സതീഷ് ഓർഡർ ചെയ്തത്. ഇതിൽ ഒന്നിലാണ് ഗ്ലൗസ് കണ്ടെത്തിയത്. സൊമാറ്റോയും ഭക്ഷണം തയ്യാറാക്കി നൽകിയ സാലഡ് ഡേയ്‌സിനെയും ടാഗ് ചെയ്‌താണ് എക്സിൽ സതീഷ് വിഷയം ഉന്നയിച്ചത്. സൊമാറ്റോ മാത്രമാണ് ഇതിൽ പ്രതികരണം അറിയിച്ചിരിക്കുന്നത്. ഭക്ഷണം തയ്യാറാക്കി നൽകിയ സ്ഥാപനം സതീഷിനോട് വ്യക്തി വിവരങ്ങൾ എക്സിൽ പരസ്യമായി ചോദിച്ചെങ്കിലും താൻ നൽകിയ ഓർഡറിൽ നിന്ന് അത് ലഭിക്കുമെന്നായിരുന്നു സതീഷിൻ്റെ മറുപടി.

