വെളുത്തുള്ളി മോഷ്ടിച്ചുവെന്നാരോപിച്ച് യുവാവിനെ നഗ്നനാക്കി ക്രൂരമായി മർദ്ദിച്ചു
പ്രദേശത്തെ മൊത്തവിപണി ചന്തയിൽ വെളുത്തുള്ളി വിൽക്കാൻ എത്തിയപ്പോഴാണ് കുറച്ച് വെളുത്തുള്ളി ചാക്കുകൾ മോഷണം പോയതായി കർഷകരുടെ ശ്രദ്ധയിൽപ്പെടുന്നത്.
ഭോപ്പാൽ: വെളുത്തുള്ളി ചാക്ക് മോഷ്ടിച്ചുവെന്നാരോപിച്ച് യുവാവിനെ നഗ്നനാക്കി ക്രൂരമായി മർദ്ദിച്ചു. മധ്യപ്രദേശിലെ മന്ദസൗറിലാണ് സംഭവം. യുവാവിനെ മർദ്ദിക്കുന്നതിന്റെ വീഡിയോ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചതിന് പിന്നാലെയാണ് സംഭവം പുറംലോകം അറിയുന്നത്.
പ്രദേശത്തെ മൊത്തവിപണി ചന്തയിൽ വെളുത്തുള്ളി വിൽക്കാൻ എത്തിയപ്പോഴാണ് കുറച്ച് വെളുത്തുള്ളി ചാക്കുകൾ മോഷണം പോയതായി കർഷകരുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് യുവാവാണ് വെളുത്തുള്ളി മോഷ്ടിച്ചതെന്നാരോപിച്ച് ജനക്കൂട്ടം മർദ്ദിക്കുകയായിരുന്നു. യുവാവിന്റെ വസ്ത്രം ഊരിമാറ്റി ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവാവ് മോഷ്ടിച്ച വെളുത്തുള്ളി ചാക്ക് കണ്ടെടുത്തുവെന്ന് കർഷകൻ ബദ്രില പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, വിഷയം ഗൗരവമേറിയതാണെന്നും ആൾക്കൂട്ട മർദ്ദത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മന്ദസൗർ പൊലീസ് സ്റ്റേഷൻ ഇൻചാർജ് എസ്എൽ ബൗരസി അറിയിച്ചു.