യുപി സർക്കാർ വിച്ഛേദിച്ച ഗാസിപ്പൂരിലെ സമരവേദിയിലേക്കുള്ള ജലവിതരണം ഏറ്റെടുത്ത് ദില്ലി സർക്കാർ
ഉത്തർപ്രദേശ് സർക്കാർ നേരത്തെ ഗാസിപ്പൂരിലെ സമരവേദിയിലേക്കുള്ള ജലവിതരണവും വൈദ്യുതി വിതരണം വിച്ഛേദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ദില്ലി സർക്കാരിന്റെ നടപടി.
ദില്ലി: കർഷസമരം നടക്കുന്ന ദില്ലി-യുപി അതിർത്തിയിലെ ഗാസിപ്പൂരിലെ സമരവേദിയിലേക്ക് ദില്ലി സർക്കാർ ടാങ്കറിൽ വെള്ളം എത്തിക്കും. സമരവേദിയിൽ എത്തിയ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആണ് ഇക്കാര്യമറിയിച്ചത്. ഉത്തർപ്രദേശ് സർക്കാർ നേരത്തെ ഗാസിപ്പൂരിലെ സമരവേദിയിലേക്കുള്ള ജലവിതരണവും വൈദ്യുതി വിതരണം വിച്ഛേദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ദില്ലി സർക്കാരിന്റെ നടപടി.
കർഷക നിയങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരെ ആം ആദ്മി പാർട്ടി പിന്തുണയ്ക്കുന്നു. ദില്ലി സർക്കാർ കർഷകർക്ക് സമരവേദിയിൽ ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ പരിശോധിക്കാനാണ് താൻ എത്തിയതെന്നും കുടിവെള്ളം, ശൗചാലയം, മറ്റ് അടിസ്ഥാന സൌകര്യങ്ങൾ എന്നിവ പരിശോധിച്ച് ഉറപ്പുവരുത്തിയതായും അദ്ദേഹം അറിയിച്ചു.
അതേ സമയം കര്‍ഷക സമരസ്ഥലം ഒഴിപ്പിക്കാനുള്ള ഉത്തരവിനെതിരെ കർഷക നേതാവായ രാകേഷ് ടിക്കായത്ത് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യും. അടിയന്തരമായി ഹര്‍ജി പരിഗണിക്കണമെന്നാണ് ആവശ്യം. ഇന്നലെ വൈകിട്ടോടെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സമരപ്പന്തലിലെത്തി രാകേഷ് ടിക്കായത്തുമായി സംസാരിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് ജില്ലാ മജിസ്ട്രേറ്റും സ്ഥലത്തെത്തിയത്.