അമേരിക്കയിൽ നിന്ന് അടുത്തിടെ ഗുരുഗ്രാമിൽ തിരിച്ചെത്തിയ 45 കാരൻ താമസിക്കുന്ന ഫ്ലാറ്റിന്റെ എട്ടാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി. ഭാര്യയുമായുള്ള തർക്കത്തെ തുടർന്നുണ്ടായ വിഷാദമാണ് ആത്മഹത്യക്ക് കാരണമെന്ന് പൊലീസ് സംശയിക്കുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഗുരുഗ്രാം: അമേരിക്കയിൽ നിന്ന് അടുത്തിടെ ഹരിയാനയിലേക്ക് മടങ്ങിയെത്തിയ 45 കാരൻ ജീവനൊടുക്കി. താമസിക്കുന്ന അപ്പാർട്ട്മെന്റിന്റെ എട്ടാം നിലയിൽ നിന്ന് ചാടിയാണ് നിഷാന്ത് ആത്മഹത്യ ചെയ്തത്. ശനിയാഴ്ച വൈകിട്ട് 7.30ഓടെയാണ് സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു. ഗുരുഗ്രാമിലെ സെക്ടർ 65-ലെ എം3എം എമറാൾഡ് ഹിൽസ് സൊസൈറ്റിയിലാണ് ഇയാൾ താമസിച്ചിരുന്നത്. നിഷാന്ത് വിഷാദ രോഗിയായിരുന്നെന്നും പൊലീസ് പറയുന്നു. ഭാര്യയുമായുണ്ടായ തർക്കം രൂക്ഷമായതിനെത്തുടർന്ന് ഏപ്രിൽ 28-നാണ് ഇയാൾ യുഎസിൽ നിന്ന് ഗുരുഗ്രാമിലേക്ക് തിരിച്ചെത്തിയതെന്ന് പൊലീസ് പറഞ്ഞു.

സംഭവ സ്ഥലത്ത് ആത്മഹത്യ കുറിപ്പ് കണ്ടെത്താനായില്ലെന്നും പൊലീസ് പറഞ്ഞു. 12 വർഷം മുൻപ് വിവാഹിതനായ നിഷാന്ത് ഭാര്യയോടൊപ്പം യുഎസിലായിരുന്നു ജോലി ചെയ്തിരുന്നത്. മാതാപിതാക്കൾ ഗുരുഗ്രാമിലാണുള്ളത്. വിവാഹബന്ധത്തിലെ പ്രശ്നങ്ങളാണ് വിഷാദത്തിലേക്ക് നയിച്ചതെന്നും അതാണ് ആത്മഹത്യയിലേക്ക് വഴിവെച്ചതെന്നുമാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ പൊലീസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റുകയും തുടർന്ന് കുടുംബത്തിന് കൈമാറുകയും ചെയ്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. മരിച്ച നിഷാന്തിന്റെ കുടുംബം ഭാര്യക്കെതിരെ പരാതിയൊന്നും നൽകിയിട്ടില്ലെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)