കർണാടകയിലെ വിജയപുര ജില്ലയിൽ ഭൂമിതർക്കത്തെ തുടർന്ന് ആറുപേരെ വെടിവെച്ചും വെട്ടിയും കൊലപ്പെടുത്തി. ഗോവിന്ദപുർ ഗ്രാമത്തിലെ നിരാലെ, ഗോളഗി കുടുംബങ്ങൾ തമ്മിൽ ദീർഘകാലമായി നിലനിന്നിരുന്ന തർക്കമാണ് കൂട്ടക്കൊലയിൽ കലാശിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിജയപുര: കർണാടകയിലെ വിജയപുര ജില്ലയിൽ ഭൂമിതർക്കത്തെത്തുടർന്ന് ആറുപേരെ വെടിവെച്ചും വെട്ടിയും കൊലപ്പെടുത്തി. ചഡച്ചൻ പോലീസ് സ്റ്റേഷൻ പരിധിയിലെ ഗോവിന്ദപുർ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ചന്ദു നിരാലെ, ദുന്ദപ്പ നിരാലെ, ശിവപുത്ര നിരാലെ, രാഹുൽ നിരാലെ, സമർത്ഥ് നിരാലെ, ഷബീർ നദാഫ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരെല്ലാം ഗോവിന്ദപുർ ഗ്രാമവാസികളാണ്. ഗ്രാമത്തിലെ നിരാലെ, ഗോളഗി കുടുംബങ്ങൾ തമ്മിൽ ദീർഘകാലമായി നിലനിന്നിരുന്ന ഭൂമിതർക്കമാണ് കൂട്ടക്കൊലയിൽ കലാശിച്ചത്.
ആറ് പേരെയും വെടിവച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പുറത്തുവരുന്ന വിവരം. ഗോളഗി കുടുംബാംഗങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്‌തിട്ടില്ല.


