ലോക്ക്ഡൗൺ; അച്ഛന്റെ മൃതദേഹം സംസ്കരിക്കാൻ ഭിന്നശേഷിക്കാരിയായ യുവതിയെ സഹായിച്ച് പൊലീസ്
അച്ഛൻ മരിച്ചതിന് പിന്നാലെ അയൽവാസികളോടും മറ്റും സഹായം അഭ്യർത്ഥിച്ചുവെങ്കിലും കൊവിഡ് ഭീതി കാരണം ആരും പുറത്തിറങ്ങിയില്ലെന്ന് മോഹിനി ഛത്ര പറയുന്നു.
ലഖ്നൗ: ലോക്ക്ഡൗണിനിടെ അച്ഛന്റെ മൃതദേഹം സംസ്കരിക്കാൻ ഭിന്നശേഷിക്കാരിയായ യുവതിയെ സഹായിച്ച് പൊലീസ്. ഉത്തർപ്രദേശിലെ മഥുരയിലുള്ള വൃന്ദാബനിലാണ് സംഭവം. മോഹിനി ഛത്ര എന്ന യുവതിയുടെ പിതാവിന്റെ സംസ്കാര ചടങ്ങുകൾക്കാണ് പൊലീസ് സഹായവുമായി രംഗത്തെത്തിയത്.
അച്ഛൻ മരിച്ചതിന് പിന്നാലെ അയൽവാസികളോടും മറ്റും സഹായം അഭ്യർത്ഥിച്ചുവെങ്കിലും കൊവിഡ് ഭീതി കാരണം ആരും പുറത്തിറങ്ങിയില്ലെന്ന് മോഹിനി ഛത്ര പറയുന്നു. പിന്നാലെ പൊലീസ് സ്റ്റേഷനിൽ വിളിച്ച് മോഹിനി കാര്യം പറഞ്ഞു. ഉടൻ തന്നെ കോൺസ്റ്റബിൾ നിതിൻ മുള്ളികും ഒരു ഹോം ഗാർഡും വൃന്ദാബനിലെ മോഹിനിയുടെ വീട്ടിൽ എത്തുകയും സംസ്കാര ചടങ്ങുകൾക്ക് ആവശ്യമായ ക്രമീകരണങ്ങൾ നടത്തുകയുമായിരുന്നുവെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
ലോക്ക്ഡൗൺ ആയതിനാൽ ശവമഞ്ചം ലഭ്യമായില്ലെന്നും ഇ-ഓട്ടോറിക്ഷയുടെ സഹായത്തോടെയാണ് ശ്മശാനത്തിലേക്ക് പോയതെന്നും നിതിൻ മുള്ളിക് പറഞ്ഞു.