ദില്ലിയിൽ എംഎൽഎ എന്ന് വ്യാജേന ഹോട്ടലിൽ 18 ദിവസം താമസിച്ചയാളെയും സഹായിയെയും പൊലീസ് അറസ്റ്റ് ചെയ്തു. പണം നൽകാതെ മുറിയെടുത്ത ഇവർ, ഹോട്ടൽ ഉടമ പരാതിപ്പെട്ടതോടെയാണ് പിടിയിലായത്. ഇവർ യാത്രയ്ക്ക് ഉപയോഗിച്ച എംപി ബോർഡ് വെച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.
ദില്ലി: എം എൽ എ എന്ന വ്യാജേന ദില്ലിയിലെ ഹോട്ടലിൽ പണം നൽകാതെ 18 ദിവസത്തോളം താമസിച്ചയാളെയും ഇയാളുടെ സഹായിയെന്ന പേരിൽ താമസിച്ചയാളെയും പൊലീസ് അറസ്റ്റ് ചെയ്തു. ദില്ലി തുഗ്ലക്കാബാദ് സ്വദേശികളായ വിനോദ്, സുഹൃത്ത് മനോജ് എന്നിവരാണ് പ്രതികൾ. എംഎൽഎയെന്ന പേരിൽ ഹോട്ടലിൽ മുറിയെടുത്ത വിനോദ് പതിനെട്ട് ദിവസത്തോളം എംഎൽഎൽഎയെന്ന പേരിൽ ജീവനക്കാരെ കബളിപ്പിച്ചാണ് ഹോട്ടലിൽ താമസിച്ചത്.
രണ്ട് പേരും പണം നൽകാതെ വന്നതോടെയാണ് ഹോട്ടൽ ഉടമ പവൻ നേരിട്ടെത്തി പണം ചോദിച്ചത്. അപ്പോഴും വിനോദ് പണം നൽകാൻ വിസമ്മതിച്ചു. ഇതോടെയാണ് വിവരം പൊലീസിൽ അറിയിച്ചത്. താൻ എംഎൽഎയാണെന്ന് പറഞ്ഞ് വിനോദ് ജീവനക്കാരെയും ഹോട്ടൽ ഉടമയെയും ഭീഷണിപ്പെടുത്തിയിരുന്നു.
പൊലീസിൻ്റെ ചോദ്യം ചെയ്യലിൽ വിനോദ് എംഎൽഎയല്ലെന്ന് വ്യക്തമായി. ഇയാളും ഒപ്പമുണ്ടായിരുന്ന രണ്ടാമനും യാത്രക്ക് ഉപയോഗിച്ച എംപി എന്ന ബോർഡ് വെച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. എംഎൽഎയെന്ന പേരിൽ ദില്ലിയിൽ കറങ്ങിനടന്ന ഇരുവരും പല കടകളിലും ഭക്ഷണശാലകളിലും കയറി പണം നൽകാതെ പലതും വാങ്ങിയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.


