പ്രത്യുപകാരമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പറയുന്നത് പോലെയാണ് മതപരിവര്‍ത്തനവും: പ്രതാപ് ചന്ദ്ര സാരംഗി

ദില്ലി: നിര്‍ബന്ധിതമോ ചതിയിലൂടെയോ ഉള്ള മതപരിവര്‍ത്തനം പ്രത്യുപകാരമായ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പറയുന്നതു പോലെയാണെന്നാണ് കേന്ദ്ര സഹമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി. ദി പ്രിന്‍റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സാരംഗി നിലപാട് വ്യക്തമാക്കിയത്.

മതപരിവര്‍ത്തനത്തെ കുറിച്ചുള്ള നിലപാട് എന്താണെന്ന് ചോദ്യത്തിന് പ്രതാപിന്‍റെ മറുപടി ഇങ്ങനെയായിരുന്നു. " ചിലപ്പോള്‍ ചലര്‍ ഒരു പെണ്‍കുട്ടിയെ പഠനത്തിനോ ആശുപത്രി ആവശ്യങ്ങള്‍ക്കോ സഹായം നല്‍കുന്നു. അതിന് പ്രത്യുപകാരമായി അവര്‍ അവരുടെ ശരീരം ആവശ്യപ്പെടുന്നു. അതൊരു കുറ്റകൃത്യമാണ്. അതുപോലെയാണ് മതപരിവര്‍ത്തനത്തെയും ഞാന്‍ കാണുന്നത്. ഇത്തരത്തില്‍ മതപരിവര്‍ത്തനം നടത്തുന്നത് 1967ലെ ഫ്രീഡം ഓഫ് റിലീജിയന്‍ ആക്ടിന് വിരുദ്ധമാണ്. അവര്‍ രാജ്യദ്രോഹ പ്രവൃത്തിയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു.

ലളിത ജീവിതത്തിന്‍റെ പേരില്‍ ഏറെ പ്രകീര്‍ത്തിക്കപ്പെട്ടയാളായിരുന്നു ഒഡീഷയില്‍ നിന്നുള്ള എംപി കൂടിയായ പ്രതാപ് സാരംഗി. ഓലക്കുടയും സൈക്കിളും മാത്രം സ്വന്തമായുള്ള സാരംഗിക്ക് സാമൂഹിക മാധ്യമങ്ങളിലും പാര്‍ട്ടിയിലും വലിയ പിന്തുണ ലഭിച്ചിരുന്നു.

അതേസമയം ഗ്രഹാം സ്റ്റെയിൻസ് കൂട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട് ബജ്രംഗ് ദല്‍ നേതാക്കള്‍ക്കെതിരെ കേസെടുത്തതിനെ തുടര്‍ന്നുണ്ടായ കലാപത്തിലെ നിരവധി കേസുകളില്‍ പ്രതിയായിരുന്നു അന്ന് ബജ്രംഗ് ദള്‍ പ്രവര്‍ത്തകനായിരുന്ന സാരംഗി. ക്രിസ്ത്യൻ മിഷണറിമാർക്കെതിരെ പലപ്പോഴും വിദ്വേഷ പ്രചരണം നടത്തിയതിന് ഇപ്പോഴും അദ്ദേഹം ക്രിമിനൽ കേസ് നേരിടുന്നുണ്ട്.

വീഡിയോ