മകന് വലിയ വേദന അനുഭവിക്കുകയാണെന്നും പിതാവ് ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

ദില്ലി: ചൈനീസ് സൈന്യത്തിനെതിരെ (PLA) ആരോപണവുമായി അരുണാചലിലെ മിറോം തരോണിന്റെ (Miram taron) പിതാവ്. ചോദ്യം ചെയ്യലിനിടെ ചൈനീസ് സൈന്യം മകനെ രണ്ട് ഷോക്കടിപ്പിച്ചെന്ന് വെളിപ്പെടുത്തല്‍. രക്ഷപ്പെടാന്‍ ശ്രമിച്ച മകനെ ചവിട്ടിയെന്നും ആരോപണം. മകന് വലിയ വേദന അനുഭവിക്കുകയാണെന്നും പിതാവ് ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ചൈനീസ് പട്ടാളം ഇന്ത്യക്ക് കൈമാറിയ മിറോമിനെ കഴിഞ്ഞ ദിവസമാണ് മാതാപിതാക്കള്‍ക്ക് കൈമാറിയത്.

അരുണാചല്‍ പ്രദേശില്‍ നിന്ന് കാണാതായ പതിനേഴുകാരന്‍ മിറോം താരോണിനെ കിബിത്തു സെക്ടറില്‍ വച്ചാണ് ചൈനീസ് സൈന്യം ഇന്ത്യക്ക് കൈമാറിയത്. കേന്ദ്രനിയമമന്ത്രിയും അരുണാചലില്‍ നിന്നുള്ള ബിജെപി നേതാവുമായ കിരണ്‍ റിജ്ജുവാണ് കുട്ടിയെ ചൈനീസ് സൈന്യം ഇന്ത്യന്‍ സൈന്യത്തിന് കൈമാറിയെന്ന വിവരം പുറത്തുവിട്ടത്. ഇത് സ്ഥിരീകരിക്കുന്ന ചിത്രങ്ങളും ചൈനീസ്, ഇന്ത്യന്‍ സൈന്യങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.

ബിജെപി എംപി താപിര്‍ ഗാഓ ആണ് പതിനേഴുകാരനെ കാണാനില്ലെന്നും, ഈ കുട്ടിയെ ചൈനീസ് സൈന്യമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി പിടിച്ചുകൊണ്ടുപോയതെന്നും ആരോപിച്ച് രംഗത്തെത്തുന്നത്. കുട്ടിയെ ചൈനീസ് സൈന്യം പിടിച്ചുകൊണ്ടുപോയെന്ന് മാതാപിതാക്കളും ആരോപിച്ചു. ജനുവരി 18-നാണ് കുട്ടിയെ കാണാതായത്.

കുട്ടിയെ കാണാനില്ലെന്ന് പരാതിയുയര്‍ന്ന ഉടന്‍ അതിര്‍ത്തിയില്‍ ചൈനീസ് സൈന്യം പരിശോധന നടത്തി, ബുധനാഴ്ച തന്നെ ചൈനീസ് അതിര്‍ത്തിക്ക് അപ്പുറം മിറോം ഉണ്ടെന്ന് സ്ഥിരീകരിച്ചു. എന്നാല്‍ കാലാവസ്ഥ മോശമായതിനാല്‍ തിരികെയെത്തിക്കാനുള്ള യാത്ര വൈകുകയായിരുന്നു. റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യന്‍, ചൈനീസ് സൈന്യങ്ങള്‍ തമ്മില്‍ നടത്തിയ ഹോട്ട്‌ലൈന്‍ ആശയവിനിമയത്തിലൂടെയാണ് കുട്ടിയെ എത്രയും പെട്ടെന്ന് തിരികെ എത്തിക്കാമെന്ന് ചൈനീസ് സൈന്യം വ്യക്തമാക്കിയത്. 

ചൈനീസ് ദേശീയദിനപ്പത്രമായ ഗ്ലോബല്‍ ടൈംസ് അനധികൃതമായി ചൈനീസ് അതിര്‍ത്തി കടന്നെത്തിയ ഇന്ത്യന്‍ പൗരനെ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയ ശേഷം തിരികെ അയക്കാനുള്ള നടപടിക്രമങ്ങള്‍ സൈന്യം തുടങ്ങിയെന്ന് പിഎല്‍എയുടെ വെസ്റ്റേണ്‍ തീയറ്റര്‍ കമാന്ററെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു.