കൊൽക്കത്തയിലെ ബിജെപി ഓഫീസിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് മിഥുന്‍ ചക്രവര്‍ത്തിയുടെ വെളിപ്പെടുത്തല്‍. 

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ 38 എംഎൽഎമാർ ബിജെപിയിൽ ചേരുമെന്ന് നടനും ബിജെപി നേതാവുമായ മിഥുൻ ചക്രവർത്തി. 38 എംഎൽഎമാർ ബിജെപിയില്‍ ചേരാന്‍ താൽപര്യം പ്രകടിപ്പിച്ചെന്നു 21 പേർ തന്നോട് സംസാരിച്ചെന്നും ബിജെപി നേതാവ് പറയുന്നു. എന്നാല്‍ തൃണമൂൽ നേതൃത്വം മിഥുൻ ചക്രവർത്തിയുടെ അവകാശവാദം നിഷേധിച്ച് രംഗത്ത് എത്തി. 

കൊൽക്കത്തയിലെ ബിജെപി ഓഫീസിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് മിഥുന്‍ ചക്രവര്‍ത്തിയുടെ വെളിപ്പെടുത്തല്‍. “ഞാൻ നിങ്ങൾക്ക് ബ്രേക്കിംഗ് ന്യൂസ് നൽകട്ടെ. അതിന് തയ്യാറാവുക. ഇപ്പോൾ 38 ടിഎംസി എംഎൽഎമാർ ഞങ്ങളുമായി സമ്പർക്കത്തിലാണ്. ഇവരിൽ 21 പേർ എന്നോട് നേരിട്ട് ബന്ധമുള്ളവരാണ് ” - അദ്ദേഹം പറഞ്ഞു.

Scroll to load tweet…

ബി.ജെ.പി എം.എൽ.എമാരുമായി കൂടിക്കാഴ്ച നടത്താൻ കൊല്‍ക്കത്തയില്‍ എത്തിയതായിരുന്നു മിഥുന്‍ ചക്രവർത്തി. പശ്ചിമ ബംഗാളിലെ സർക്കാർ-എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകരുടെയും ജീവനക്കാരുടെയും നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന മന്ത്രി പാർത്ഥ ചാറ്റർജിയെ അടുത്തിടെ അറസ്റ്റ് ചെയ്തതിനെക്കുറിച്ചും മിഥുൻ ചക്രവർത്തി പ്രതികരിച്ചു. 

തനിക്കെതിരായ ആരോപണം വ്യാജമാണെന്ന് ഉറപ്പുള്ള വ്യക്തിക്ക് സമാധാനമായി ഉറങ്ങാം. പക്ഷേ ആരോപണത്തിന് തെളിവുണ്ടെങ്കിൽ ആ വ്യക്തിയെ രക്ഷിക്കാന്‍ ആർക്കും കഴിയില്ല. പ്രധാനമന്ത്രിയും രാഷ്ട്രപതിയും പോലും നിയമത്തിന് അതീതരല്ലെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം തൃണമൂല്‍ രാജ്യസഭാ എംപി സന്തനു സെൻ ചക്രവർത്തിയുടെ അവകാശവാദങ്ങൾ നിഷേധിച്ചു. "അദ്ദേഹം കുറച്ചു നാളായി ആശുപത്രിയിലാണ്. ഒരുപക്ഷേ അത് അദ്ദേഹത്തെ മാനസികമായി പ്രശ്നത്തിലാക്കിയിരിക്കാം. ശരിയായ ബോധമുള്ള ആരും അത്തരം അവകാശവാദങ്ങൾ ഉന്നയിക്കില്ലെന്നും സെൻ പറഞ്ഞു.

അദ്ദേഹത്തിന്‍റെ പാര്‍ട്ടിക്ക് എത്ര എംഎല്‍എമാര്‍ ഉണ്ടെന്ന് പോലും അദ്ദേഹത്തിന് അറിയില്ല. ബിജെപിയില്‍ നിന്നും എംഎല്‍എമാര്‍ തൃണമൂലിലേക്ക് കൂറുമാറി. ഞങ്ങള്‍ വാതിലുകൾ തുറന്നിട്ടിരിക്കുകയാണ് കൂടുതൽ ബിജെപി എംഎല്‍എമാര്‍ ഞങ്ങളുടെ പാർട്ടിയിൽ ചേരും. യാഥാർത്ഥ്യം ഇല്ലാത്ത ഇത്തരം അവകാശവാദങ്ങൾക്ക് ഒരു പ്രാധാന്യവും നൽകാൻ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും സെൻ പറഞ്ഞു.

അധ്യാപക നിയമന അഴിമതി: പശ്ചിമ ബംഗാൾ മന്ത്രി പാർത്ഥ ചാറ്റർജിയുടെ ചോദ്യം ചെയ്യൽ നീളും

വഴിയില്‍ കച്ചവടം നടത്തുന്ന ബാലനോട് 15 രൂപയ്ക്ക് വിലപേശല്‍ നടത്തുന്ന കേന്ദ്രമന്ത്രി; വീഡിയോ