രാഹുലിന്റെ സാന്നിധ്യം ബിജെപിയെ ഭയപ്പെടുത്തുന്നുണ്ടോയെന്ന് സ്റ്റാലിൻ ചോദിച്ചു. അയോഗ്യനാക്കാനുള്ള തിടുക്കം ഇപ്പോൾ ഇല്ലാത്തത് എന്തുകൊണ്ടാണെന്നും സ്റ്റാലിൻ ചോദിച്ചു.
ചെന്നൈ: രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം പുന:സ്ഥാപിക്കാൻ വൈകുന്നതിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ രംഗത്ത്. രാഹുലിൻ്റെ ലോക്സഭാ അംഗത്വം പുന:സ്ഥാപിക്കാൻ വൈകുന്നത് എന്ത് കൊണ്ടാണെന്ന് സ്റ്റാലിൻ ചോദിച്ചു. രാഹുലിന്റെ സാന്നിധ്യം ബിജെപിയെ ഭയപ്പെടുത്തുന്നുണ്ടോ. അയോഗ്യനാക്കാനുള്ള തിടുക്കം ഇപ്പോൾ ഇല്ലാത്തത് എന്തുകൊണ്ടാണെന്നും സ്റ്റാലിൻ ചോദിച്ചു. രാഹുലിൻ്റെ അയോഗ്യത സുപ്രീംകോടതി നീക്കിയിരുന്നു. എന്നാൽ ലോക്സഭാ അംഗത്വം ഇതുവരേയും പുനസ്ഥാപിച്ചിട്ടില്ല.
ഹിന്ദി ഭാഷ എതിർപ്പില്ലാതെ സ്വീകരിക്കപ്പെടണം എന്ന പരാമർശത്തിനെതിരെ സ്റ്റാലിൻ രംഗത്തെത്തിയിരുന്നു. കർണാടകയും പശ്ചിമ ബംഗാളും പോലെയുള്ള സംസ്ഥാനങ്ങളും കേന്ദ്രത്തിന്‍റെ ഹിന്ദി അടിച്ചേൽപ്പിക്കൽ നയത്തിനെ ശക്തമായി പ്രതിരോധിക്കുന്നുണ്ടെന്ന് സ്റ്റാലിൻ ചൂണ്ടികാട്ടിയിരുന്നു. എല്ലാവർക്കും ഹിന്ദി അംഗീകരിക്കേണ്ടി വരുമെന്ന് പ്രസ്താവന നടത്തിയ അമിത് ഷായ്ക്ക് 1965 ലെ പ്രക്ഷോഭം ഓർമ്മപ്പെടുത്തിയുള്ള മുന്നറിയിപ്പും സ്റ്റാലിൻ നൽകി.
പാർലമെന്റിൽ രാഹുൽ പ്രസംഗിക്കുന്നതിൽ മോദിക്ക് ഭയമുണ്ടോ?; കെ സി വേണുഗോപാൽ
ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമം നടത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അങ്ങനെയൊരു നീക്കം കേന്ദ്ര സർക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടായാൽ അത് വിവേക ശൂന്യമായ നീക്കമാകുമെന്നും തമിഴ്നാട് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. 1965 ലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിന്റെ കനൽ ആളിക്കത്തിക്കരുതെന്നും അമിത് ഷായ്ക്ക് സ്റ്റാലിൻ മുന്നറിയിപ്പ് നൽകി. തമിഴ് ഭാഷയെ അടിമയാക്കാൻ അനുവദിക്കില്ലെന്നും ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമമുണ്ടായാൽ തമിഴ്നാട് അത് ചെറുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
