ലോകത്തെ മറ്റൊരു രാജ്യത്തിനും അവരുടെ പൗരന്മാരെ യുദ്ധഭൂമിയില്‍ നിന്ന് രക്ഷിക്കാന്‍ ഓപ്പറേഷന്‍ ഗംഗ പോലൊരു പദ്ധതിയില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
ചെന്നൈ: യുക്രൈനിലെ യുദ്ധഭൂമിയില്‍ നിന്ന് തിരിച്ചെത്തിയ വിദ്യാര്‍ത്ഥികളുമായി കൂടിക്കാഴ്ച നടത്തി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ (MK Stalin). യുക്രൈനില്‍ നിന്നെത്തിയ അഞ്ചോളം വിദ്യാര്‍ത്ഥികളുമായാണ് സ്റ്റാലിന്‍ കൂടിക്കാഴ്ച നടത്തിയത്. കുട്ടികള്‍ അവിടെ നേരിട്ട പ്രതിസന്ധികള്‍ മുഖ്യമന്ത്രിയോട് വിവരിച്ചു. അതിര്‍ത്തി കടന്നപ്പോള്‍ എല്ലാ സൗകര്യവും ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കിയെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
ഭക്ഷണവും വെള്ളവുമടക്കം എല്ലാ സൗകര്യവും സര്‍ക്കാര്‍ ഒരുക്കി. ഇന്ത്യന്‍ ഗവണ്‍മെന്റ് ഞങ്ങളെ നന്നായി പരിഗണിച്ചു. ലോകത്തെ മറ്റൊരു രാജ്യത്തിനും അവരുടെ പൗരന്മാരെ യുദ്ധഭൂമിയില്‍ നിന്ന് രക്ഷിക്കാന്‍ ഓപ്പറേഷന്‍ ഗംഗ പോലൊരു പദ്ധതിയില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
വെടിനിർത്തൽ പരാജയപ്പെട്ടു, സുമിയിലെ ഇന്ത്യക്കാരുടെ ഒഴിപ്പിക്കൽ നിർത്തിവച്ചു
സുമി: യുക്രെയ്ൻ നഗരമായ സുമിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് നിർത്തിവച്ചു. ഇന്ത്യക്കാരെ ഒഴിപ്പിക്കേണ്ട പാതയിൽ ബോംബിംഗ് നടന്നതായുള്ള വിവരത്തെ തുടർന്നാണ് ഒഴിപ്പിക്കൽ നിർത്തിവച്ചത്. റഷ്യൻ സൈന്യം വെടിനിർത്തൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ സുമിയിൽ നിന്നും വിദ്യാർത്ഥികളെ എത്രയും പെട്ടെന്ന് മാറ്റാനായിരുന്നു ഇന്ത്യൻ എംബസിയുടെ നീക്കം. ഇതിനായി സുമിയിലേക്ക് എംബസി ഇടപെട്ട് ബസുകൾ എത്തിക്കുകയും വിദ്യാർത്ഥികൾ ബസിൽ കയറുകയും ചെയ്യുന്നതിനിടെയാണ് രക്ഷാദൗത്യം അടിയന്തരമായി നിർത്തിവയ്ക്കാൻ എംബസിയിൽ നിന്നും സ്ഥലത്തുണ്ടായിരുന്ന സ്റ്റുഡൻ്റ് ഏജൻ്റുമാർക്ക് നിർദേശം നൽകിയത്. പെൺകുട്ടികളെയാണ് ആദ്യഘട്ടത്തിൽ പുറത്ത് എത്തിക്കാൻ തീരുമാനിച്ചത്. ഇതിനായി പെൺകുട്ടികളെല്ലാം ബസുകൾക്ക് എത്തിയെങ്കിലും ഈ ബസുകൾ ഹോളണ്ട് അതിർത്തിയിലേക്ക് എത്തേണ്ട പാതയിൽ എവിടെയോ ഷെല്ലാക്രമണം നടന്നുവെന്ന വിവരത്തെ തുടർന്നാണ് രക്ഷാദൗത്യം നിർത്തിവച്ചു. വിദ്യാർത്ഥികളോടെല്ലാം അവരുടെ ബങ്കറുകളിലേക്ക് മടങ്ങാനും ആവശ്യപ്പെട്ടു. സാധാരണക്കാർക്ക് രക്ഷപ്പെടാനായി പ്രധാന യുക്രൈൻ നഗരങ്ങളിൽ എല്ലാം റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. സുരക്ഷിത ഇടനാഴികൾ ഒരുക്കി ജനങ്ങളെ പുറത്തേക്ക് എത്തിക്കുമെന്നും റഷ്യൻ സൈനിക വൃത്തങ്ങൾ അറിയിച്ചു. യുദ്ധം തുടങ്ങിയതോടെ വിവിധ യുക്രെയ്ൻ നഗരങ്ങളിൽ കുടുങ്ങി കിടക്കുന്ന ലക്ഷക്കണക്കിനാളുകൾ പ്രതീക്ഷയോടെയായിരുന്നു പ്രഖ്യാപനത്തെ കണ്ടത്. ഫ്രഞ്ച് പ്രസിഡൻ്റിന്റെ അടക്കമുള്ള ലോകനേതാക്കളുടെ അഭ്യർത്ഥനകൾ കണക്കിലെടുത്താണ് മൂന്നാംവട്ടവും വെടിനിർത്തൽ റഷ്യ പ്രഖ്യാപിച്ചത്. എന്നാൽ ബെലാറൂസിലേക്കും റഷ്യയിലേക്കുമുള്ള പാതകളിലാണ് റഷ്യ മാനുഷിക ഇടനാഴി പ്രഖ്യാപിച്ചതെന്നും പോളണ്ട് അടക്കമുള്ള ഇതര രാജ്യങ്ങളിലേക്ക് മാനുഷിക ഇടനാഴി പ്രഖ്യാപിച്ചില്ലെന്നും യുക്രെയ്ൻ ആരോപിച്ചിരുന്നു.
