യാത്രയാക്കി പിണറായി, കൈ ചേര്‍ത്തുപിടിച്ച് മോദി
കൈകൂപ്പി യാത്രപറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്റെ കൈകള്‍ പ്രധാനമന്ത്രി മോദി ചേര്‍ത്തുപിടിച്ചു. ഇരുവരുടെയും ചിത്രങ്ങള്‍ വൈറലായി.
കൊച്ചി: ഇന്ത്യ ആദ്യമായി തദ്ദേശീയമായി നിര്‍മിച്ച വിമാനവാഹിനിയായ ഐഎന്‍സ് വിക്രാന്ത് രാജ്യത്തിന് സമര്‍പ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍നിന്ന് മടങ്ങി. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ഡിജിപി അനില്‍ കാന്ത് എന്നിവരാണ് കൊച്ചി വിമാനത്താവളത്തില്‍ പ്രധാനമന്ത്രിയെ യാത്രയാക്കിയത്. കൈകൂപ്പി യാത്രപറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്റെ കൈകള്‍ പ്രധാനമന്ത്രി മോദി ചേര്‍ത്തുപിടിച്ചു. ഇരുവരുടെയും ചിത്രങ്ങള്‍ വൈറലായി. വെള്ളിയാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഐഎന്‍എസ് വിക്രാന്ത് രാജ്യത്തിന് സമര്‍പ്പിച്ചത്. വ്യാഴാഴ്ച കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി കൊച്ചി മെട്രോ ദീര്‍ഘിപ്പിച്ച ഘട്ടം ഉദ്ഘാടനവും പുതിയ ഘട്ടത്തിന്‍റെ നിര്‍മാണോദ്ഘാടനവും നിര്‍വഹിച്ചിരുന്നു. ഇന്ത്യയുടെ കഠിനാധ്വാനത്തിന്റെയും കഴിവിന്റെയും പ്രതിബദ്ധതയുടെയും തെളിവാണ് യുദ്ധക്കപ്പലെന്ന് മോദി പറഞ്ഞു. കേരള തീരത്ത് ഓരോ ഭാരതീയനും ഇന്ന് പുതിയ ഭാവിയുടെ സൂര്യോദയത്തിന് സാക്ഷികളാണെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച നെടുമ്പാശ്ശേരിയില്‍ നടന്ന ബിജെപി പൊതുസമ്മേളനത്തില്‍ പങ്കെടുത്ത പ്രധാനമന്ത്രി കാലടിയിലെ ആദിശങ്കര ജന്മഭൂമി ക്ഷേത്രവും സന്ദര്‍ശിച്ചു.
രാജ്യത്തിൻറെ അഭിമാനമാണ് കേരളത്തിലെ സമുദ്രത്തിലെന്ന് പ്രധാനമന്ത്രി പറഞ്ഞു. വെല്ലുവിളികൾ ഉയർന്നു വന്നാലും നേരിടാൻ ഭാരതത്തിനു കഴിയും. വിക്രാന്ത് തദ്ദേശീയമായി നിർമിച്ചതോടെ രാജ്യം ലോകത്തിന്‍റെ മുന്നിലെത്തി. പ്രയത്‌നിച്ച എല്ലാവർക്കും അഭിനന്ദനം. തൊഴിലാളികൾക്കും എഞ്ചിനീയർമാർക്കും അഭിനന്ദനം. 21ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ മുദ്രണമാണ് വിക്രാന്ത്. വിമാനവാഹിനി കപ്പൽ നിർമിക്കുന്ന രാജ്യങ്ങളുടെ സ്രേണിയിൽ ഇന്ത്യയും ചേരുന്നു. നാവിക സേനക്ക് കരുത്തും ആത്മ ധൈര്യവും കൂടി. ആത്‌മനിർഭർ ഭാരതത്തിനായി സര്‍ക്കാര്‍ പ്രവർത്തിക്കുന്നു.തമിഴ്നാട്ടിലെയും യുപിയിലേയും പ്രതിരോധ ഉൽപന്ന നിർമാണ കോറിഡോർ മികച്ച രീതിയിൽ മുന്നേറുന്നു. തദ്ദേശീയ ഉൽപന്ന നിർമാണം രാജ്യത്തിനു മുതൽകൂട്ടാകുമെന്നും മോദി പറഞ്ഞു.