അജിത് പവാറിന്‍റെ മരണത്തിനിടയാക്കിയ അപകടത്തിന്‍റെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഗഗന്‍ ഇൻസ്റ്റാൾ ചെയ്തിട്ടില്ലെന്ന് പരിശോധനയിൽ കണ്ടെത്തി

ദില്ലി: അജിത് പവാറിന്‍റെ മരണത്തിനിടയാക്കിയ അപകടത്തിന്‍റെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. അപകടത്തിൽപെട്ട വിമാനത്തിൽ കാഴ്ചാപരിധി കുറയുമ്പോൾ ലാൻഡിംഗിന് സഹായിക്കുന്ന ആധുനിക സംവിധാനമായ ഗഗന്‍ ഇൻസ്റ്റാൾ ചെയ്തിട്ടില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ കാരണം കണ്ടെത്താനുള്ള പ്രാഥമിക പരിശോധനകൾ വിരൽ ചൂണ്ടുന്നത് വിമാനത്തിലെ സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തതയിലേക്കാണ്. അജിത് പവാർ സഞ്ചരിച്ചിരുന്ന വിഎസ്ആർ കമ്പനിയുടെ ലിയേർജെറ്റ് 45 മോഡൽ വിമാനത്തിൽ സാറ്റലൈറ്റ് അടിസ്ഥാനമാക്കിയുള്ള ഗൈഡൻസ് സംവിധാനമായ ഗഗൻ ഇൻസ്റ്റാൾ ചെയ്തിട്ടില്ലെന്ന് പരിശോധനയിൽ വ്യക്തമായി. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചതാണ് ഗഗന് എന്നറിയപ്പെടുന്ന GPS Aided Geo Augmented Navigation. നിയമപ്രകാരം 16 വർഷം പഴക്കമുള്ള വിമാനത്തിൽ ഈ സംവിധാനം ഉണ്ടാകണമെന്ന് ചട്ടപ്രകാരം നിർബന്ധമില്ല. എന്നാലും ആധുനിക സംവിധാനം ഇല്ലാത്തത് അപര്യാപ്തതയായി വിദഗ്ധർ വിലയിരുത്തുന്നു.

ലാൻഡിംഗ് സമയത്ത് കാഴ്ചാപരിധി കുറഞ്ഞതാണ് അപകട കാരണം. ബാരാമതിയിലെ വിമാനത്താവളത്തിൽ ഇൻസ്ട്രുമെന്റ് ലാൻഡിംഗ് സംവിധാനം അഥവാ ഐഎൽഎസ് ഇല്ല. ഐഎൽഎസ് ഇല്ലാത്ത വിമാനത്താവളങ്ങളിൽ ലാൻഡ് ചെയ്യുമ്പോൾ ഗഗൻ സംവിധാനത്തെയാണ് പൈലറ്റുമാർ പ്രധാനമായും ആശ്രയിക്കുന്നതെന്നും ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. 2021 ജൂൺ 2 നാണ് അപകടത്തിൽപെട്ട വിമാനം ഇന്ത്യയിൽ രജിസ്റ്റർ ചെയ്തത്. കേവലം 28 ദിവസങ്ങൾക്ക് ശേഷമാണ് ഗഗൻ സംവിധാനം പുതുതായി രജിസ്റ്റ‌ർ ചെയ്യുന്ന വിമാനങ്ങളിൽ നിർബന്ധമാക്കിയത്. അതിനിടെ വിമാനം നിലംപൊത്തും മുൻപ് ചരിയുന്ന സിസിടിവി ദൃശ്യങ്ങൾ കൂടി പുറത്തുവന്നു.

വിമാനം വീണശേഷം വലിയ തീഗോളമായി കത്തിയമരുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. വിമാനം വാടകയ്ക്ക് നൽകിയ ദില്ലി മഹിപാൽപൂർ ആസ്ഥാനമായുള്ള വിഎസ്ആർ ഏവിയേഷൻസ് എന്ന സ്ഥാപനത്തിൽ ഡിജിസിഎ ഉദ്യോഗസ്ഥർ പരിശോധന നടത്തി. രാജ്യത്തെ വിവിധ നഗരങ്ങളിലായി കമ്പനിയുടെ 18 വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്.

YouTube video player