യുപിയിൽ നിന്നും ഹരിയാനയിൽ നിന്നും ദില്ലിയിലേക്ക് വരുന്ന പാതകളിൽ പൊലീസ് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയതോടെ ട്രാഫിക് സ്തംഭിച്ചു
ദില്ലി : രാജ്യത്ത് അഗ്നിപഥ് പ്രതിഷേധം കണക്കിലെടുത്ത് 595 ട്രയിനുകൾ റദ്ദാക്കിയതായി ഇന്ത്യൻ റെയിൽവേ. 208 മെയിലും 379 പാസഞ്ചർ ട്രെയിനുകളും റദ്ദാക്കി. നാല് മെയിൽ എക്സ്പ്രസ്, ആറ് പാസഞ്ചർ ട്രയിനുകൾ എന്നിവ ഭാഗികമായും റദ്ദാക്കി. അഗ്നിപഥ് പദ്ധതിക്കെതിരെ ചില സംഘടനകൾ ആഹ്വാനം ചെയ്ത ബന്ദിനെതിരായ സുരക്ഷാ നടപടിയിൽ ജനം വലഞ്ഞു. ട്രെയിനുകൾ കൂട്ടത്തോടെ റദ്ദാക്കിയതോടെ പല സ്റ്റേഷനുകളിലും യാത്രക്കാർ കുടുങ്ങി.
ദില്ലിയുടെ അതിർത്തികളിൽ റോഡ് ഗതാഗതം സ്തംഭിച്ചു. യുപിയിൽ നിന്നും ഹരിയാനയിൽ നിന്നും ദില്ലിയിലേക്ക് വരുന്ന പാതകളിൽ പൊലീസ് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയതോടെ ട്രാഫിക് സ്തംഭിച്ചു. ഝാർഖണ്ടിൽ സ്കൂളുകൾക്ക് ഇന്ന് അവധി നല്കി. പരീക്ഷകളും മാറ്റിവച്ചു.
'നാല് വർഷത്തേക്ക് സൈനിക സേവനമെന്ന ആശയം തെറ്റ്', അഗ്നിപഥ് പിൻവലിക്കണം: മക്കൾ നീതി മയ്യം
അതേ സമയം, അഗ്നിപഥ് പദ്ധതിക്കുള്ള രജിസ്ട്രേഷൻ ജൂലൈയിൽ തുടങ്ങുമെന്ന് വ്യക്തമാക്കി കരസേന വിജ്ഞാപനമിറക്കി. വിമുക്തഭട പദവി അഗ്നിവീറുകൾക്ക് ഉണ്ടാവില്ലെന്നും സേനയുടെ അറിയിപ്പിൽ പറയുന്നു. പത്താം ക്ലാസ്, എട്ടാം ക്ളാസ് എന്നിവ പാസ്സായാവർക്കാണ് സേനയിൽ അഗ്നിവീറുകളായി വിവിധ തസ്തികകളിൽ അവസരമുണ്ടാകുക. ഇരുപത്തിയഞ്ച് ശതമാനം പേർക്ക് നാല് വർഷത്തെ സേവനത്തിനു ശേഷം 15 വർഷം കൂടി തുടരാൻ അവസരം ഉണ്ടാകുമെന്ന് സേന പുറത്തിറക്കിയ 19 പേജുള്ള വിജ്ഞാപനത്തിൽ പറയുന്നു.
എന്നാൽ അഗ്നിവീറുകൾക്ക് വിമുക്തഭട പദവിയോ വിമുക്ത ഭടൻമാരുടെ ആരോഗ്യപദ്ധതി, കാൻറീൻ സൗകര്യം എന്നിവയോ ഉണ്ടായിരിക്കില്ല. അറിയിപ്പ് വരുന്ന ദിവസം സേയുടെ കേന്ദ്രങ്ങളിൽ പ്രതിഷേധം നടക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ജാഗ്രതയ്ക്കുള്ള നിർദ്ദേശം സർക്കാർ നല്കിയിരുന്നു. പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്ന ചില സംഘടനകൾ ഭാരത് ബന്ദിന് ഇന്നലെ ആഹ്വാനം ചെയ്ത സാഹചര്യത്തിലുള്ള സുരക്ഷ നടപടി പല സംസ്ഥാനങ്ങളിലും ജനങ്ങളെ വലച്ചു.
'ചില പദ്ധതികൾ അങ്ങനെയാണ്, ആദ്യം അരോചകമായേക്കാം, പക്ഷേ...', പ്രധാനമന്ത്രി
