മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവും കുടുംബവും സർക്കാർ വികസന പദ്ധതികൾ വരുന്ന ഉജ്ജെയിനിൽ 168 ഏക്കർ ഭൂമി വാങ്ങിക്കൂട്ടിയതായി അന്വേഷണാത്മക റിപ്പോർട്ട്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വ്യക്തിപരമായ നേട്ടമുണ്ടാക്കിയെന്ന ആരോപണം വലിയ രാഷ്ട്രീയ വിവാദമായി
ഭോപ്പാൽ: മധ്യപ്രദേശ് സർക്കാർ വൻ വികസനപദ്ധതികൾ നടപ്പാക്കുന്ന ഉജ്ജെയിനിൽ മുഖ്യമന്ത്രി മോഹൻ യാദവും കുടുംബവും വൻതോതിൽ ഭൂമി വാങ്ങിക്കൂട്ടിയെന്ന റിപ്പോർട്ട് ചർച്ചയാകുന്നു. സർക്കാർ വൻ വികസന പദ്ധതികൾ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഭൂമിയാണ് മുഖ്യമന്ത്രിയും കുടുംബവും സ്വാധീനം ഉപയോഗിച്ച് സ്വന്തമാക്കിയതെന്ന് ഒരു പ്രമുഖ ഇംഗ്ലീഷ് ദിനപത്രമാണ് റിപ്പോർട്ട് ചെയ്തത്. മോഹൻ യാദവ്, അദ്ദേഹത്തിന്റെ ഭാര്യ, മകന്റെ ഭാര്യ, മറ്റ് അടുത്ത ബന്ധുക്കൾ എന്നിവർ ചേർന്ന് 2023 മുതൽ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന 168 ഏക്കറോളം ഭൂമിയാണ് ഇത്തരത്തിൽ വാങ്ങിക്കൂട്ടിയിരിക്കുന്നതെന്നാണ് അന്വേഷണാത്മക റിപ്പോർട്ടിൽ പറയുന്നത്. വിവരങ്ങൾ പുറത്തുവന്നതോടെ മധ്യപ്രദേശിലും രാജ്യത്തും വലിയ രാഷ്ട്രീയ വിവാദമായി ഇത് മാറിയിട്ടുണ്ട്.
വിവാദം കത്തുന്നു
ഔദ്യോഗിക പദവി ഉപയോഗിച്ച് സർക്കാർ പദ്ധതികളെക്കുറിച്ചുള്ള മുൻകൂട്ടി ലഭിച്ച വിവരങ്ങൾ വ്യക്തിപരമായ നേട്ടങ്ങൾക്കായി മുഖ്യമന്ത്രി ഉപയോഗപ്പെടുത്തിയെന്നാണ് പ്രധാന ആരോപണം. മുഖ്യമന്ത്രിയുടെ അടുത്ത ബന്ധുക്കൾ ഇതിനകം തന്നെ ഈ ഭൂമികളിൽ പലതും വൻകിട ഹൗസിംഗ് പ്രൊജക്ടുകളാക്കി മാറ്റി വലിയ ലാഭം കൊയ്യാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന വിമർശനവും ശക്തമാണ്. വികസനത്തിന്റെ മറവിൽ നടന്ന ഈ വൻ ഭൂമി ഇടപാട് വിവരങ്ങൾ പുറത്തുവന്നതോടെ മധ്യപ്രദേശിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. അതേസമയം റിപ്പോർട്ടിനോട് മുഖ്യമന്ത്രിയും ബന്ധുക്കളും പ്രതികരിച്ചിട്ടില്ല.
