ഭാര്യ തെറ്റുചെയ്തിട്ടില്ല, അവളെ കുടുക്കിയതാണ്; പെണ്‍കെണിയില്‍ അറസ്റ്റിലായ യുവതിയുടെ ഭര്‍ത്താവ്
''ഞാനും എന്‍രെ ഭാര്യയും രാഷ്ട്രീയ പ്രവര്‍ത്തകരെ ഹണി ട്രാപ്പില്‍ കുടുക്കിയെന്നുള്ള ആരോപണം തികച്ചും തെറ്റാണ്...'' - അമിത് സോണി പറഞ്ഞു.
ഭോപ്പാല്‍: മധ്യപ്രദേശ് രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ഹണിട്രാപ്പ് കേസില്‍ പിടിയിലായ അഞ്ച് പേരില്‍ ഒരാളായ ബര്‍ഖ സോണി നിരപരാതിയാണെന്ന വാദവുമായി ഭര്‍ത്താവ് അമിത് സോണി. തനിക്ക് നീതിന്യായവ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും അമിത് സോണി പറഞ്ഞു. അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ തന്‍റെ ഭാര്യ കുറ്റക്കാരിയല്ലെന്ന് വ്യക്തമാകുമെന്നും അമിത് സോണി ഇന്ത്യ ടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
''ഞാനും എന്‍രെ ഭാര്യയും രാഷ്ട്രീയ പ്രവര്‍ത്തകരെ ഹണി ട്രാപ്പില്‍ കുടുക്കിയെന്നുള്ള ആരോപണം തികച്ചും തെറ്റാണ്. സര്‍ക്കാര്‍ കോണ്‍ട്രാക്ടുകള്‍ക്കായി മന്ത്രിമാരെ സമീപിച്ചതോടെയാണ് ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നുവന്നത്'' - അമിത് സോണി പറഞ്ഞു. ''എനിക്ക് സാമ്പത്തിക ലക്ഷ്യങ്ങളുണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ട് ഞാനിത്ര മോശം അവസ്ഥയില്‍ ജീവിക്കുന്നു ? '' - അമിത് സോണി ചോദിച്ചു.
ഒന്നര വര്‍ഷം മുമ്പാണ് ശ്വേത വിജയ് ജയിനെ പരിചയപ്പെടുന്നത്. ഒരു എന്‍ജിഒ നടത്തിയ പരിപാടിക്കിടെയായിരുന്നു കൂടിക്കാഴ്ച. പിന്നീട് അവരുമായി അടുപ്പം തുടര്‍ന്നു. ശ്വേത ജെയിന്‍റെ അയല്‍വാസികളില്‍ നിന്നാണ് പണം കണ്ടെത്തിയതെന്നും തന്‍റെ ഭാര്യ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അയാള്‍ ആവര്‍ത്തിച്ചു.
ഇൻഡോർ മുനിസിപ്പിൽ കോർപ്പറേഷനിലെ എന്‍ജിനീയറായ ഹർഭജൻ സിങ്ങിനെ ഹണിട്രാപ്പില്‍ പെടുത്തി പണം തട്ടാന്‍ ശ്രമിച്ചതോടെയാണ് സംഭവം പുറത്തുവന്നത്. ഇയാളില്‍ നിന്ന് മൂന്നുകോടി തട്ടാൻ ഹണിട്രാപ്പ് സംഘം ശ്രമിച്ചു എന്നായിരുന്നു പൊലീസിൽ നല്‍കിയ പരാതി. ഈ പരാതി അന്വേഷിച്ചപ്പോഴാണ് മധ്യപ്രദേശിലെ രാഷ്ട്രീയ ഉദ്യോഗസ്ഥ നേതൃത്വത്തെ തന്നെ പിടിച്ചുകുലുക്കുന്ന നിര്‍ണായക വിവരങ്ങള്‍ പുറത്തുവന്നത്. ഈ കേസുമായി ബന്ധപ്പെട്ട് പിടിയിലായ 18 വയസ്സുള്ള പെൺകുട്ടിയിൽ നിന്നാണ് അന്വേഷണ സംഘം ഹണിട്രാപ്പ് സംഘത്തിലേക്ക് എത്തിച്ചേർന്നത്.