ബംഗാളിലും ഓപ്പറേഷൻ താമര: 107 എംഎല്‍എമാര്‍ പാര്‍ട്ടിയില്‍ ചേരുമെന്ന് ബിജെപി
സിപിഎം, തൃണമൂല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളില്‍ നിന്നുള്‍പ്പടെയുള്ള എംഎല്‍എമാര്‍ പാര്‍ട്ടിയില്‍ ചേരുമെന്ന് ബിജെപി നേതാവ് മുകുള്‍ റോയ്
കൊല്‍ക്കത്ത: രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ കര്‍ണാടകയിലും, ഗോവയിലും നടപ്പാക്കിയ ഓപ്പറേഷന്‍ താമര പശ്ചിമ ബംഗാളിലും നടപ്പാക്കി ബിജെപി. ബംഗാളിലെ വിവിധ പാര്‍ട്ടികളില്‍പ്പെട്ട 107 എംഎല്‍എമാര്‍ ബിജെപിയില്‍ ചേരാന്‍ തയ്യാറായിട്ടിട്ടുണ്ടെന്ന് ബംഗാളിലെ ബിജെപി നേതാവ് മുകുള്‍ റോയ് അറിയിച്ചു.
സിപിഎം, തൃണമൂല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളില്‍ നിന്നുള്‍പ്പടെയുള്ള എംഎല്‍എമാര്‍ ബിജെപിയില്‍ ചേരും എന്നാണ് മുകുള്‍ റോയിയുടെ അവകാശവാദം. ബിജെപിക്കൊപ്പം ചേരാന്‍ സന്നദ്ധരായ എംഎല്‍എമാരുടെ പട്ടിക തയ്യാറാക്കി കഴിഞ്ഞു. അവരുമായി ഞങ്ങള്‍ നിരന്തരസമ്പര്‍ക്കം പുലര്‍ത്തുകയാണ് - കൊല്‍ക്കത്തയില്‍ മാധ്യമങ്ങളെ കണ്ട മുകുള്‍ റോയ് വ്യക്തമാക്കി.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബംഗാളിലെ ആകെയുള്ള 42 സീറ്റുകളില്‍ 18 എണ്ണം ജയിച്ച ബിജെപി. കോണ്‍ഗ്രസിനേയും സിപിഎമ്മിനേയും മറികടന്ന് അവിടുത്തെ പ്രധാന പ്രതിപക്ഷമായി മാറിയിരിക്കുകയാണ്. 2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ ബംഗാള്‍ പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ ദേശീയഅധ്യക്ഷന്‍ അമിത് ഷായുടെ കീഴില്‍ ശക്തമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ് ബിജെപി. ഇതിനിടയിലാണ് ഓപ്പറേഷന്‍ താമര വഴി നൂറിലേറെ എംഎല്‍എമാരെ മറുകണ്ടം ചാടിക്കാന്‍ പാര്‍ട്ടി ഒരുങ്ങുന്നുവെന്ന വാര്‍ത്ത പുറത്തുവരുന്നത്.
പശ്ചിമ ബംഗാള്‍ നിയമസഭയിലെ നിലവിലെ കക്ഷി നില
ആകെ സീറ്റുകള്‍ - 294
- ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് - 207
- കോണ്‍ഗ്രസ് - 43
- ബിജെപി - 12
- സിപിഎം - 23
- ആര്‍.എസ്.പി - 3
- സിപിഐ - 1
- എഐഎഫ്ബി - 2
- ഇടത് സ്വതന്ത്രന്‍ - 1
- ഒഴിഞ്ഞു കിടക്കുന്നത് - മൂന്ന് സീറ്റുകള്‍
- നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ - 1