ഏപ്രിൽ 18 നും മെയ് 4 നും ഇടയിൽ ട്രാഫിക് ജോയിന്റ് കമ്മീഷണർ അനിൽ കുംഭാരെയുടെ മേൽനോട്ടത്തിൽ ഒരു പ്രത്യേക കാമ്പയിൻ നടത്തുകയായിരുന്നു
മുംബൈ: ഗതാഗത നിയമങ്ങൾ ലംഘിക്കുന്ന ഓട്ടോ, ടാക്സി ഡ്രൈവർമാർക്കെതിരെ വ്യാപക നടപടിയുമായി മുംബൈ പൊലീസ്. പ്രധാനമായും ഓട്ടം പോകാൻ വിസമ്മതിക്കുന്നവർക്കെതിരെ അടക്കം ട്രാഫിക് പൊലീസ് രണ്ടാഴ്ചയ്ക്കുള്ളിൽ 48,000-ത്തിലധികം ഇ-ചലാനുകളാണ് പുറപ്പെടുവിച്ചത്. ഏപ്രിൽ 18 നും മെയ് 4 നും ഇടയിൽ ട്രാഫിക് ജോയിന്റ് കമ്മീഷണർ അനിൽ കുംഭാരെയുടെ മേൽനോട്ടത്തിൽ ഒരു പ്രത്യേക കാമ്പയിൻ നടത്തുകയായിരുന്നു.
ഓട്ടം പോകാൻ വിസമ്മതിച്ചതിന് 28,814 ചലാനുകളും, യൂണിഫോം ധരിക്കാത്തതിന് 1,164 ചലാനുകളും, അനുവദനീയമായതിലും കൂടുതൽ യാത്രക്കാരെ കയറ്റിയതിന് 6,268 ചലാനുകളും, മറ്റ് നിയമലംഘനങ്ങൾക്ക് 12,171 ചലാനുകളും അയച്ചതായി പൊലീസ് പറഞ്ഞു. പിഴയായി 40.25 ലക്ഷം രൂപ പിരിച്ചെടുത്തുവെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഓട്ടം പോകാൻ തയ്യാറാകാതിരുന്ന 28,814 ഓട്ടോ, ടാക്സി ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. ഇതിനുള്ള നടപടിക്രമങ്ങ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസുകളിൽ (ആർടിഒ) തുടരുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.


