യുപിയിൽ കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് മരിച്ചവരുടെ എണ്ണം 25 ആയി, മൂന്ന് പേർ അറസ്റ്റിൽ
രാത്രി വരെ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് കുടുങ്ങി കിടന്നവരെ പുറത്തെടുത്തത്. 25 പേർ മരിച്ചു.
ലക്നൗ: ഉത്തര്‍പ്രദേശിലെ മുറാദ് നഗറില്‍ ശ്മാശാനത്തിന്‍റെ മേല്‍ക്കൂര തകർന്ന് മരിച്ചവരുടെ എണ്ണം 25 ആയി. കെട്ടിടം പണിത ജൂനിയർ എഞ്ചിനീയർ അടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ മുറാദ് നഗറിലെ ശ്മശാനത്തിൽ ഇന്നലെയായിരുന്നു ദുരന്തം നടന്നത്. സംസ്കാര ചടങ്ങിനിടെ മഴ പെയ്തപ്പോൾ ആളുകൾ കൂട്ടമായി ഒരു കെട്ടിടത്തിന് കീഴിൽ നിന്നു. കനത്ത മഴയിൽ കെട്ടിടത്തിൻറെ മേൽക്കൂര ഇടിഞ്ഞു വീഴുകയായിരുന്നു.
രാത്രി വരെ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് കുടുങ്ങി കിടന്നവരെ പുറത്തെടുത്തത്. 25 പേർ മരിച്ചു. 17 പേർ പരിക്കുകളുമായി ചികിത്സയിലാണ്. മരിച്ചവരുടെ കുടുംബത്തിന് യുപി സർക്കാർ രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ മൂന്ന് പേർ മരിച്ച കുടുംബത്തിലെ ഒരാൾക്ക് ജോലി നൽകണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ മീററ്റ് റോഡ് ഉപരോധിച്ചു.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് ബിഎസ്പി നേതാവ് മായാവതി ആവശ്യപ്പെട്ടു. സ്ഥിരമായി വെള്ളക്കെട്ട് ഉണ്ടാകുന്ന സ്ഥലത്ത് കെട്ടിടം പണിതതാണ് അപകടത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസിന്റെ നിഗമനം. കെട്ടിടത്തിന്റെ ജൂനിയർ എഞ്ചിനീയർ ഉൾപ്പടെ മൂന്ന് പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി സംഭവത്തിൽ ദുഃഖം രേഘപ്പെടുത്തി.