ജമ്മുകശ്മീരിലെ ജനങ്ങളെ വിശ്വാസത്തിലെടുക്കണം, ഭീകരതയ്ക്കെതിരെ യോജിച്ച പോരാട്ടം വേണം: സീതാറാം യെച്ചൂരി
രാജ്യത്തെ ഭിന്നിപ്പിക്കുന്നത് സർക്കാർ തന്നെയാണ്, പരാജയങ്ങൾ മറയ്ക്കാൻ യുദ്ധവെറിയിലൂന്നിയ ദേശീയത ഉയർത്താൻ സംഘപരിവാർ ശ്രമിക്കുന്നുവെന്നും യെച്ചൂരി
ദില്ലി: ഭീകരതയ്ക്കെതിരെ യോജിച്ച പോരാട്ടം വേണമെന്ന് സീതാറാം യെച്ചൂരി. ബിജെപി ഭീകരതയ്ക്കെതിരെയുള്ള പോരാട്ടം രാഷ്ട്രീയവത്ക്കരിക്കുന്നുവെന്ന് യെച്ചൂരി ആരോപിച്ചു. റഫാൽ കരാർ അംബാനിക്ക് നൽകിയതു പോലെയാണ് അദാനിക്ക് വിമാനത്താവളങ്ങൾ നൽകുന്നതെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.
രാജ്യത്തെ ഭിന്നിപ്പിക്കുന്നത് സർക്കാർ തന്നെയാണെന്ന് യെച്ചൂരി പറഞ്ഞു. രാജ്യത്ത് അക്രമങ്ങൾ കൂടി, നിരവധി സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. സമാധാനശ്രമങ്ങൾ നടത്തുന്നതിൽ എൻഡിഎ പരാജയമാണെന്ന് യെച്ചൂരി ആരോപിച്ചു. 11 നുഴഞ്ഞു കയറ്റ ശ്രമം വീതം ഒരു മാസത്തിലുണ്ടാകുന്നുവെന്നും യെച്ചൂരി പറഞ്ഞു.
ജമ്മുകശ്മീരിലെ ജനങ്ങളെ വിശ്വാസത്തിലെടുക്കണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു. പരാജയങ്ങൾ മറയ്ക്കാൻ യുദ്ധവെറിയിലൂന്നിയ ദേശീയത ഉയർത്താൻ സംഘപരിവാർ ശ്രമിക്കുന്നുവെന്നും യെച്ചൂരി ആരോപിച്ചു.
അതേസമയം ബംഗാളില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സിപിഎം–കോണ്‍ഗ്രസ് ധാരണയായി. കോണ്‍ഗ്രസിന്റെ നാല് സിറ്റിങ് സീറ്റുകളില്‍ ഇടതുമുന്നണിയും സിപിഎമ്മിന്റെ രണ്ട് സീറ്റുകളില്‍ കോണ്‍ഗ്രസും സ്ഥാനാര്‍ഥികളെ നിര്‍ത്തില്ല. ഇവയടക്കം ഏഴുസീറ്റുകളില്‍ നീക്കുപോക്കുണ്ടാക്കാന്‍ സിപിഎം കേന്ദ്രകമ്മിറ്റി അനുമതി നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസും ഇക്കാര്യത്തില്‍ സമ്മതം അറിയിച്ചെന്നാണ് സൂചനകള്‍.