സാമ്പത്തിക രേഖകൾ കാട്ടിയും ഇ ഡി രാഹുലിനെ ചോദ്യം ചെയ്തു. എന്നാൽ ആരോപണങ്ങളെല്ലാം രാഹുൽ നിസ്സംശയം നിഷേധിച്ചു. രാഷ്ട്രീയ പകപോക്കൽ എന്ന നിലയിൽ കോൺഗ്രസ് പ്രതിഷേധവും ശക്തമാക്കിയിട്ടുണ്ട്

ദില്ലി: നാഷണൽ ഹെറാൾഡ് കേസിൽ രാഹുല്‍ ഗാന്ധിയുടെ ചോദ്യം ചെയ്യൽ മൂന്നാം ദിവസം പൂ‍ർത്തിയാകുമ്പോൾ ഇനിയെന്ത് എന്ന ചോദ്യമാണ് ഉയരുന്നത്. ചോദ്യം ചെയ്യലിന് ഒരു ദിവസം ഇടവേള നൽകി വെള്ളിയാഴ്ച രാഹുൽ വീണ്ടുമെത്തണമെന്ന് പറഞ്ഞയക്കുമ്പോൾ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ മനസിലെന്താകും എന്ന ചോദ്യം ബാക്കിയാണ്. മൂന്ന് ദിവസം കൊണ്ട് മുപ്പത് മണിക്കൂറോളമാണ് കോൺഗ്രസ് മുൻ അധ്യക്ഷനെ ഇ ഡി ചോദ്യം ചെയ്തത്. നൂറിനടുത്തുള്ള ചോദ്യങ്ങളും രാഹുലിന് നേരെ ഉയർന്നു. സാമ്പത്തിക രേഖകൾ കാട്ടിയും ഇ ഡി രാഹുലിനെ ചോദ്യം ചെയ്തു. എന്നാൽ ആരോപണങ്ങളെല്ലാം രാഹുൽ നിസ്സംശയം നിഷേധിച്ചു. രാഷ്ട്രീയ പകപോക്കൽ എന്ന നിലയിൽ കോൺഗ്രസ് പ്രതിഷേധവും ശക്തമാക്കിയിട്ടുണ്ട്. മൂന്ന് നാൾ രാഹുലിനെ ചോദ്യം ചെയ്തപ്പോഴും പ്രവ‍ർത്തകരും നേതാക്കളും പ്രതിഷേധവുമായി രാജ്യതലസ്ഥാനത്ത് നിലയുറപ്പിച്ചിരുന്നു. അതുകൊണ്ടു തന്നെ ചോദ്യം ചെയ്യലിന്‍റെ നാലാം നാളായ വെള്ളിയാഴ്ച രാഹുൽ ഗാന്ധിയുടെ ഭാവി തീരുമാനിക്കുമോ എന്നതാണ് കണ്ടറിയേണ്ടത്.

ചോദ്യം ചെയ്യൽ തുടരും, ഇന്നത്തേത് കഴിഞ്ഞു; രാഹുൽ ഗാന്ധി വെള്ളിയാഴ്ച വീണ്ടുമെത്തണമെന്ന് ഇ ഡി

അതേസമയം നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിക്കെതിരെ തെളിവുണ്ടെന്നാണ് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറയുന്നത്. നിഴൽ കമ്പനിക്ക് ഒരു ലക്ഷം രൂപ നല്‍കിയത് വിശദീകരിക്കാൻ രാഹുൽ ഗാന്ധിക്കായില്ലെന്നാണ് ഇ ഡി ഉദ്യോഗസ്ഥരുടെ പക്ഷം. ഡോടെക്സ് മെർക്കൻഡൈസ് എന്ന കമ്പനിക്ക് രാഹുല്‍ ഗാന്ധി ഒരു ലക്ഷം രൂപ കമ്മീഷൻ നല്‍കിയെന്നും ഇക്കാര്യത്തിൽ തെളിവുണ്ടെന്ന് ഇ ഡി വ്യക്തമാക്കിയിരുന്നു. കള്ളപ്പണം വെളുപ്പിക്കാനായിരുന്നു കമ്മീഷനെന്നാണ് ആരോപണം. ഇന്നത്തെ ചോദ്യം ചെയ്യൽ ഒമ്പതര മണിയോടെയാണ് അവസാനിച്ചത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി രാഹുൽ വൈകാതെ മടങ്ങുകയും ചെയ്തു. ഇനിയെല്ലാം വെള്ളിയാഴ്ചത്തെ ചോദ്യം ചെയ്യലിൽ അറിയാം.

ദില്ലിയില്‍ 3-ാം ദിവസവും സംഘര്‍ഷം; എഐസിസി ആസ്ഥാനത്ത് കയറി പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് പൊലീസ്

അതേസമയം രാഹുലിന്‍റെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ടുള്ള കോൺഗ്രസ് പ്രതിഷേധം ഇന്നും രാജ്യതലസ്ഥാനത്ത് ശക്തമായിരുന്നു. രാഹുലിന്‍റെ ഇന്നത്തെ ചോദ്യം ചെയ്യല്‍ ആരംഭിക്കുന്നതിന് മുന്നേ തന്നെ കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എഐസിസി ആസ്ഥാനത്ത് കയറി പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തത് വലിയ സംഘ‍ർഷത്തിലേക്കാണ് നയിച്ചത്. കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് പൊലീസ് കയറിയതിൽ ശക്തമായ പ്രതിഷേധം ഉയർത്തി പ്രവർത്തകരും നേതാക്കളും നിലയുറപ്പിച്ചു. ഛത്തീസ്ഘട്ട് മുഖ്യമന്ത്രി ഭൂപേഷ് ബാഗലടക്കമുള്ളവർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. എന്നാൽ എ ഐ സി സി ആസ്ഥാനത്ത് പൊലീസ് നടപടിയുണ്ടായിട്ടില്ലെന്ന് സെപ്ഷ്യൽ കമ്മീഷണർ ഡോ. സാഗർ പ്രീത് ഹൂഢാ വിശദീകരിച്ചു. സംഘര്‍ഷ സാധ്യത കണകക്കിലെടുത്ത് പ്രദേശത്ത് സുരക്ഷ ശക്തമാക്കുകയാണ് ചെയ്തതെന്നും അദ്ദേഹം വിവരിച്ചു. എന്നാൽ പൊലീസ് എഐസിസി ഓഫീസ് ആക്രമിച്ചെന്നായിരുന്നു കെ സി വേണുഗോപാല്‍ പറഞ്ഞത്.

'സേനയുടെ ക്ഷമത കുറയ്ക്കും'; അഗ്നിപഥ് പദ്ധതിയെ വിമർശിച്ച് രാഹുല്‍ ഗാന്ധി

'ഒരു ലക്ഷം രൂപ കമ്മീഷന്‍ നല്‍കിയതില്‍ തെളിവുണ്ട്'; നാഷണൽ ഹെറാൾഡ് കേസില്‍ രാഹുലിനെതിരെ ഇഡി