കാര്‍ഷിക ബില്ലുകൾക്കെതിരെ സംയുക്ത കര്‍ഷക സംഘടനകളുടെ ദേശീയ പ്രക്ഷോഭം ഇന്ന്
കര്‍ഷക സംഘടനകൾ സംയുക്തമായി ദില്ലിയിലെ ജന്തര്‍മന്ദിറിലും പ്രതിഷേധ റാലി നടത്തും. പഞ്ചാബിൽ കര്‍ഷകര്‍ ഇന്നലെ മുതൽ ട്രെയിൻ തടയൽ സമയം തുടരുകയാണ്.
ദില്ലി: കാര്‍ഷിക ബില്ലുകൾക്കെതിരെ സംയുക്ത കര്‍ഷക സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് ദേശീയ പ്രക്ഷോഭം. പഞ്ചാബിലും ഹരിയാനയിലും രാജ്യത്തെ ഗ്രാമീണ മേഖലകളിലും പ്രക്ഷോഭം ബന്ദായി മാറുമെന്ന് കര്‍ഷക സംഘടന നേതാക്കൾ അറിയിച്ചു. ജില്ലാ കേന്ദ്രങ്ങളിൽ ധര്‍ണ്ണകളും പ്രകടനങ്ങളും നടക്കും.
കര്‍ഷക സംഘടനകൾ സംയുക്തമായി ദില്ലിയിലെ ജന്തര്‍മന്ദിറിലും പ്രതിഷേധ റാലി നടത്തും. പഞ്ചാബിൽ കര്‍ഷകര്‍ ഇന്നലെ മുതൽ ട്രെയിൻ തടയൽ സമയം തുടരുകയാണ്. കോണ്‍ഗ്രസും ഇന്നലെ പ്രതിഷേധ പരിപാടികൾ ആരംഭിച്ചിട്ടുണ്ട്. 28ന് എല്ലാ സംസ്ഥാനങ്ങളിലും രാജ്ഭവൻ മാര്‍ച്ചും കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബര്‍ 2ന് കര്‍ഷക തൊഴിലാളി രക്ഷാദിനമായി ആചരിക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചു.
കാർഷിക ബില്ലുകളെ എതിർത്ത് കർഷകസംഘടനകൾ രാജ്യവ്യാപകമായി നടത്തുന്ന ബന്ദിന് പിന്തുണയുമായി കർണാടകത്തിലും ഇന്ന് പ്രതിഷേധ പ്രകടനങ്ങൾ നടക്കും. ദിവസങ്ങളായി ബെംഗളൂരു ഫ്രീഡം പാർക്കില്‍ വിവിധ കർഷക സംഘടനകളുടെ നേതൃത്ത്വത്തില്‍ പ്രതിഷേധം തുടരുകയാണ്.
രാവിലെ 11 മണിയോടെ മൈസൂരു സർക്കിളിലേക്ക് പ്രതിഷേധ റാലിയായി സമരക്കാരെത്തും. സംസ്ഥാന ഭൂപരിഷ്കരണ നിയമത്തില്‍ ഭേദഗതികൾ വരുത്തിയതിനെയും കർഷകർ എതിർക്കുന്നു. സെപ്റ്റംബർ 28ന് കർണാടകത്തില്‍ ബന്ദ് നടത്തുമെന്നും കർണാടക ഫാർമേഴ്സ് അസോസിയേഷന്‍ അറിയിച്ചു.