കടൽ മാ൪ഗം ഭീകര൪ എത്തും: നാവിക സേന മുന്നറിയിപ്പ്
ഇന്ത്യയെ കടൽ മാർഗം ആക്രമിക്കാൻ അയൽ രാജ്യത്ത് ഭീകരരെ പരിശീലിപ്പിക്കുന്നു എന്ന് നാവികസേന മേധാവി അഡ്മിറൽ സുനിൽ ലാംബ. കടൽമാർഗം തീവ്രവാദികളെത്താൻ സാധ്യതയുണ്ടെന്ന കേന്ദ്ര ഇന്‍റലിജൻസ് വിഭാഗം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ദില്ലി: രാജ്യത്തേക്ക് കടൽ മാ൪ഗം ഭീകര൪ എത്തുമെന്ന് നാവിക സേനയുടെ മുന്നറിയിപ്പ്. ഇന്ത്യയെ കടൽ മാർഗം ആക്രമിക്കാൻ അയൽ രാജ്യത്ത് ഭീകരരെ പരിശീലിപ്പിക്കുന്നു എന്ന് സുനിൽ ലാംബ പറയുന്നു.
അതിർത്തിയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്ക് ഫിഷറീസ് നേരത്തെ ജാഗ്രതാ നിർദ്ദേശം നല്‍കിയിരുന്നു. കടൽമാർഗ്ഗം തീവ്രവാദികളെത്താൻ സാധ്യതയുണ്ടെന്ന കേന്ദ്ര ഇന്‍റലിജൻസ് വിഭാഗത്തിന്‍റെ മുന്നറിയിപ്പിനെ തുടർന്നാണ് ജാഗ്രതാ നിർദ്ദേശം.
കടലിൽ അസാധാരണമായ രീതിയിൽ അന്തർവാഹിനികളുടെ സാന്നിദ്ധ്യത്തെക്കുറിച്ച് സൂചന ലഭിച്ചാൽ നാവികസേനയെയോ, ഫിഷറീസ് വകുപ്പിനെയോ അറിയിക്കണമെന്നാണ് നിർദ്ദേശം നല്‍കിയിരിക്കുന്നത്.
25- 30 ദിവസം വരെ കടലിൽ മുങ്ങി കിടക്കാൻ ശേഷിയുള്ള അന്തർവാഹിനികൾ ബാറ്ററി ചാർജ്ജിംഗിനായി മുകൾത്തട്ടിലേക്ക് വരുന്നത് ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ അറിയിക്കാനാണ് നിർദ്ദേശം. ഫിഷറീസ് എറണാകുളം മേഖല ഡെപ്യൂട്ടി ഡയറക്ടറാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.