നീറ്റ് തട്ടിപ്പ്; അന്വേഷണം കര്‍ണാടകത്തിലെ മെഡിക്കല്‍ കോളേജുകളിലേക്കും
തമിഴ്നാട്ടിലെ എസ്എസ്‍വിഎം ഗ്രൂപ്പിന്‍റെ നാമക്കലിലെയും കാരൂരിലെയും എന്‍ഡ്രന്‍സ് കോച്ചിങ്ങ് സെന്‍റ്റുകളില്‍ നിന്ന് 30 കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തിരുന്നു.
ബെംഗളൂരു: നീറ്റ് തട്ടിപ്പിലെ അന്വേഷണം കര്‍ണാടകത്തിലെ മെഡിക്കല്‍ കോളേജുകളിലേക്കും വ്യാപിപ്പിച്ച് സിബിസിഐഡി. തമിഴ്നാടിന് പുറമേ കര്‍ണാടകത്തിലെ മെഡിക്കല്‍ കോളേജുകളിലും വന്‍ തട്ടിപ്പ് നടന്നെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. ഇതുകൂടാതെ, തമിഴ്നാട്ടിലെയും കര്‍ണാടകത്തിലെയും പ്രവേശന പരീക്ഷാ പരിശീലനസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും പരിശോധന തുടരുകയാണ്.
തമിഴ്നാട്ടിലെ എസ്എസ്‍വിഎം ഗ്രൂപ്പിന്‍റെ നാമക്കലിലെയും കാരൂരിലെയും എന്‍ഡ്രന്‍സ് കോച്ചിങ്ങ് സെന്‍റ്റുകളില്‍ നിന്ന് 30 കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തിരുന്നു.150 കോടി രൂപയുടെ നികുതി വെട്ടിപ്പ് എസ്എസ്‍വിഎം ഗ്രൂപ്പ് നടത്തിയതിന്‍റെ രേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
Read More:'നീറ്റാ'യി തട്ടിപ്പ്: പരീക്ഷയെഴുതാൻ ആൾമാറാട്ടക്കാർ, സീറ്റ് റെഡി: ചോദിക്കുന്നത് ലക്ഷങ്ങൾ
മിടുക്കരായ വിദ്യാര്‍ത്ഥികളെ കൊണ്ട് വീണ്ടും പരീക്ഷ എഴുതിച്ച് ജനറല്‍ കോട്ടയിലെ സീറ്റുകള്‍ ഉറപ്പിക്കും. പിന്നീട് മാനേജ്മെന്‍റ് കോട്ടയിലാക്കി വില്‍ക്കും. കര്‍ണാടകത്തിലെ ചില മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളുടെ കുടുംബ ട്രസ്റ്റിന് കിഴിലുള്ള മെഡിക്കല്‍ കോളേജുകളില്‍ ഇത്തരം തട്ടിപ്പ് നടന്നതിന്‍റെ രേഖകള്‍ സിബിസിഐഡിക്ക് ലഭിച്ചിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ ദിവസം പിടിയിലായ എംബിബിഎസ് വിദ്യാര്‍ത്ഥിനിയെയും അമ്മയെയും റിമാന്‍ഡ് ചെയ്തു. കാഞ്ചീപുരം സവിത മെഡിക്കല്‍ കോളേജില്‍ നീറ്റ് തട്ടിപ്പിലൂടെ പ്രവേശനം നേടിയ എംബിബിഎസ് വിദ്യാര്‍ത്ഥി പ്രിയങ്ക, മാതാവ് മൈനാവതി എന്നിവരൊയാണ് റിമാൻഡ് ചെയ്തത്. പ്രവേശന സമയത്ത് പ്രിയങ്ക നല്‍കിയ രേഖകളും ഫോട്ടോയും പരിശോധിച്ചതില്‍ നിന്നാണ് ആള്‍മാറാട്ടം സ്ഥിരീകരിച്ചത്.