ഓസ്ട്രേലിയയിൽ നിന്ന് 43 പേരെ കാണാതായി എന്നായിരുന്നു നേരത്തെ സർക്കാരിന്റെ കണക്ക്. ഇതിൽ അഞ്ച് പേരെ കഴിഞ്ഞ ദിവസം രക്ഷിക്കാൻ കഴിഞ്ഞു എന്ന് ഇന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ് അറിയിച്ചു.

കാഠ്മണ്ഡു: നേപ്പാൾ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 1130 ആയി. നേപ്പാളിൽ 1114ഉം ടിബറ്റിൽ 16 മരണങ്ങളുമാണ് സ്ഥിരീകരിച്ചത്. കാണാതായ ആറ് മലയാളികൾക്കായുള്ള തിരച്ചിൽ തുടരുകയാണ്. ദുരിതാശ്വാസ സാമഗ്രികളുമായി ഒരു വിമാനം കൂടി ഇന്ത്യ നേപ്പാളിലേക്ക് അയച്ചു. നേപ്പാളിലെ ദുരന്തം നടന്ന് ഒരാഴ്ച പിന്നിടുമ്പോൾ കാണാതായ ചിലർ അത്ഭുതകരമായി രക്ഷപ്പെട്ടു എന്നുള്ള വാർത്തകളാണ് കുറച്ചെങ്കിലും ആശ്വാസം നൽകുന്നത്. ഓസ്ട്രേലിയയിൽ നിന്ന് 43 പേരെ കാണാതായി എന്നായിരുന്നു നേരത്തെ സർക്കാരിന്റെ കണക്ക്. ഇതിൽ അഞ്ച് പേരെ കഴിഞ്ഞ ദിവസം രക്ഷിക്കാൻ കഴിഞ്ഞു എന്ന് ഇന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ് അറിയിച്ചു.

എന്നാൽ ഓസ്ട്രേലിയൻ പൗരത്വമുള്ള നാല് മലയാളികളെക്കുറിച്ച് എന്തെങ്കിലും വിവരം ഇതുവരെ കിട്ടിയിട്ടില്ല. മറ്റ് രണ്ട് മലയാളികൾക്കായും തിരച്ചിൽ തുടരുകയാണ്. മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള നടപടികളും നേപ്പാൾ സർക്കാർ ഊർജിതമാക്കി. ഇന്ത്യയിൽ നിന്നുള്ള ഫോറൻസിക് സംഘത്തിന്റെ കൂടി സഹായത്തോടെയാണ് ഡിഎൻഎ പരിശോധന നടക്കുന്നത്. ഇന്ത്യയിൽ നിന്ന് ദുരിതാശ്വാസ സാമഗ്രികളുമായി ഒരു വ്യോമസേനാ വിമാനം കൂടി നേപ്പാളിൽ എത്തിയെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ അറിയിച്ചു. അഞ്ചര ടൺ ദുരിതാശ്വാസ സാമഗ്രികളാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

രക്ഷാദൗത്യത്തിൽ പങ്കെടുക്കാൻ 11 അംഗ കരസേന വിദഗ്ധ സംഘത്തെയും സർക്കാർ അയച്ചു. നേരത്തെ തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ 13 അംഗ സംഘത്തെ ഇന്ത്യ എത്തിച്ചിരുന്നു. നേപ്പാളിൽ ആയിരങ്ങൾ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്. പലയിടത്തും അടിസ്ഥാന സൗകര്യങ്ങൾ ഇല്ല എന്ന പരാതികളുണ്ട്. നിരവധി രാജ്യങ്ങൾ പ്രതിസന്ധി മറികടക്കാൻ ഭക്ഷണ കിറ്റുകൾ അടക്കം നേപ്പാളിൽ എത്തിക്കുകയാണ്.

Asianet News Live | Malayalam Live News | Kerala News Updates| Breaking News |HD Live 24x7 Streaming