പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏക്നാഥ് ഷിൻഡെ. മോദി വിചാരിച്ചാൽ പാകിസ്ഥാനെ ലോകഭൂപടത്തിൽനിന്ന് ഇല്ലാതാക്കാൻ കഴിയുമെന്ന് ഷിൻഡെ പറഞ്ഞു.
ദില്ലി: ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ പങ്കെടുത്ത ലോകനേതാക്കളുടെ ഗ്രൂപ്പ് ഫോട്ടോയിൽനിന്ന് പ്രധാനമന്ത്രി നരേന്ദ മോദിയുടെ ചിത്രം പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിൻ്റെ ഓഫീസ് വെട്ടിമാറ്റിയ സംഭവത്തിൽ രൂക്ഷ വിമർശനവുമായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏക്നാഥ് ഷിൻഡെ. പാകിസ്ഥാൻ്റെ പ്രവൃത്തി നിർഭാഗ്യകരമെന്ന് പ്രതികരിച്ച ഷിൻഡെ, മോദി വിചാരിച്ചാൽ പാകിസ്ഥാനെ ലോകഭൂപടത്തിൽനിന്ന് ഇല്ലാതാക്കാൻ കഴിയുമെന്ന് തുറന്നടിച്ചു. ഒരു ചിത്രം നീക്കം ചെയ്തതുകൊണ്ട് 140 കോടി ഇന്ത്യക്കാരുടെ ഹൃദയത്തിൽനിന്ന് പ്രധാനമന്ത്രിയെ മായ്ച്ചുകളയാൻ കഴിയില്ലെന്നും ഷിൻഡെ വാർത്താ ഏജൻസിയായ എൻഐയോട് പറഞ്ഞു.
"പാകിസ്ഥാൻ ചെയ്തത് തികച്ചും നിർഭാഗ്യകരമാണ്. പാകിസ്ഥാൻ എപ്പോഴും ഇങ്ങനെയുള്ള കാര്യങ്ങൾക്കാണ് ശ്രമിച്ചിട്ടുള്ളത്. എന്നാൽ എനിക്ക് പറയാനുള്ളത്, അവർ മോദിജിയുടെ ചിത്രം നീക്കം ചെയ്തിട്ടുണ്ടാകാം, പക്ഷേ മോദിജി വിചാരിച്ചാൽ ലോകഭൂപടത്തിൽ നിന്ന് തന്നെ പാകിസ്ഥാനെ ഇല്ലാതാക്കാൻ കഴിയും"- ഏക്നാഥ് ഷിൻഡെ പറഞ്ഞു.
പഹൽഗാമിൽ ഭീകരർ ചെയ്ത ഗുരുതരമായ കുറ്റകൃത്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യൻ സൈന്യം മറുപടി നൽകിയെന്നും ഏക്നാഥ് ഷിൻഡെ പറഞ്ഞു. ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യൻ സൈന്യം 11 വ്യോമസേനാ ക്യാമ്പുകൾ തകർക്കുകയും പാകിസ്ഥാനെ മുട്ടുകുത്തിക്കുകയും ചെയ്തു. ഇന്ത്യൻ സായുധ സേനയിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലും രാജ്യം മുഴുവൻ അഭിമാനിക്കുന്നു. അതുകൊണ്ട് പാകിസ്ഥാൻ ഒരിക്കലും നമ്മുടെ രാജ്യത്തോട് ഇങ്ങനെയുള്ള കളികൾക്ക് മുതിരരുത്. പ്രധാനമന്ത്രി ലോകത്തിലെ തന്നെ ഏറ്റവും ജനപ്രിയനായ നേതാക്കളിൽ ഒരാളായി തുടരുകയാണെന്നും ഏക്നാഥ് ഷിൻഡെ പറഞ്ഞു.
ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ പങ്കെടുത്ത ലോകനേതാക്കളുടെ ഗ്രൂപ്പ് ഫോട്ടോയിൽനിന്ന് പ്രധാനമന്ത്രി നരേന്ദ മോദി അടക്കമുള്ള ലോകനേതാക്കളുടെ ചിത്രം വെട്ടിമാറ്റിയ പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിൻ്റെ ഓഫീസിന്റെ നടപടിക്കെതിരെയാണ് ഏക്നാഥ് ഷിൻഡെയുടെ വിമർശനം. മോദിയടക്കമുള്ള ലോകനേതാക്കളുടെ ഭാഗം വെട്ടിമാറ്റി, ഷഹബാസ് ഷെരീഫിനെ നടുവിൽ നിർത്തിയുള്ള ചിത്രമാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പങ്കുവെച്ചിരുന്നത്. സംഭവം വ്യാപക വിമർശനത്തിന് വഴിവെച്ചതോടെ പിന്നീട് മോദിയടക്കമുള്ള മുഴുവൻ നേതാക്കളുടെയും ചിത്രം ഷഹബാസ് ഷെരീഫ് പങ്കുവെച്ചു.


