ഭീകരരുമായി സാമ്പത്തിക ഇടപാട്; പൊലീസ് ഉദ്യോഗസ്ഥന് പിന്നാലെ വ്യാപാരി നേതാവും പിടിയില്‍
അറസ്റ്റിലായ ഭീകരന്‍ നവീദ് മുസ്താഖുമായി തന്‍വീര്‍ അഹമ്മദ് വാനിക്ക് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് അറസ്റ്റ്.
ദില്ലി: ജമ്മുകശ്മീരില്‍ മൂന്ന് ഹിസ്ബുള്‍ ഭീകരര്‍ക്കൊപ്പം പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിലായ സംഭവവുമായി ബന്ധപ്പെട്ട് ഒരു വ്യാപാരി നേതാവ് പിടിയില്‍. കശ്മീരിലെ ട്രേഡ് അസോസിയേഷന്‍ പ്രസിഡന്‍റ് തന്‍വീര്‍ അഹമ്മദ് വാനിയാണ് എന്‍ഐഎയുടെ പിടിയിലായത്. അറസ്റ്റിലായ ഭീകരന്‍ നവീദ് മുസ്താഖുമായി തന്‍വീര്‍ അഹമ്മദ് വാനിക്ക് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് അറസ്റ്റ്. ദില്ലിയില്‍ നിന്നും ഇയാളെ ജമ്മുകശ്മീരിലെത്തിച്ചു.
രാജ്യത്തെ ഭീകരപ്രവര്‍ത്തനത്തിന് പാകിസ്ഥാനില്‍ നിന്ന് പണമെത്തുന്നതിന്‍റെ ഇടനിലക്കാരനായി വാനി പ്രവര്‍ത്തിച്ചതായും അന്വേഷണ ഏജന്‍സിക്ക് വിവരം ലഭിച്ചിട്ടുണ്ട്. കേസിലെ ആറാമത്തെ അറസ്റ്റാണ് വാനിയുടേത്. കഴിഞ്ഞ മാസം 11 നാണ് ഭീകരര്‍ക്കൊപ്പം കുല്‍ഗാമില്‍ നിന്ന് ജമ്മു കശ്മീർ പൊലീസ് ഉദ്യോഗസ്ഥൻ ദേവീന്ദർ സിംഗിനെയും മൂന്ന് ഹിസ്ബുൽ ഭീകരരേയും പിടികൂടിയത്.
ദേവീന്ദർ സിംഗ് നിലവില്‍ എൻഐഎ കസ്റ്റഡിയിലാണ്. എൻഐഎ സംഘം ദേവീന്ദർ സിംഗിന്റെ ശ്രീനഗറിലെ വീട്ടിൽ നടത്തിയ പരിശോധനയില്‍ ഭീകരവാദികളെ വീട്ടിൽ താമസിപ്പിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. തുടക്കത്തിൽ കേസ് അന്വേഷിച്ച പൊലീസ് ഇയാളുടെ വീട്ടിൽ നിന്നും എകെ 47 തോക്കും, പിസ്റ്റലുളും, ഗ്രനേഡുകളും കണ്ടെടുക്കുകയും ചെയ്തിരുന്നു.