മണിപ്പൂര്‍ കലാപത്തിൽ ഗൂഢാലോചന, ഭീകരസംഘടനകളെ ഉപയോഗിച്ചെന്നും എൻഐഎ, അറസ്റ്റ്
മ്യാന്‍മര്‍, ബംഗ്ലദേശ് ഭീകരവാദ സംഘങ്ങളെ ഉപയോഗിച്ച് മണിപ്പൂരില്‍ കലാപം സൃഷ്ടിക്കാന്‍ ഗൂഢാലോചന നടത്തിയെന കേസിൽ, സെയ് മിന്‍ലുന്‍ ഗാംഗ്ടെ എന്ന വ്യക്തിയെ ചുരാചന്ദ്പൂരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.

ദില്ലി : മണിപ്പൂര്‍ കലാപത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ഒരാളെ എൻഐഎ അറസ്റ്റ് ചെയ്തു. മ്യാന്‍മര്‍, ബംഗ്ലാദേശ് ഭീകരവാദ സംഘങ്ങളെ ഉപയോഗിച്ച് മണിപ്പൂരില്‍ കലാപം സൃഷ്ടിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിൽ, സെയ് മിന്‍ലുന്‍ ഗാംഗ്ടെ എന്ന വ്യക്തിയെ ചുരാചന്ദ്പൂരിൽ നിന്നാണ് എൻഐഎ സംഘം അറസ്റ്റ് ചെയ്തത്. മണിപ്പൂരിലെ സാഹചര്യം കണക്കിലെടുത്ത് രാജ്യത്തിനെതിരെ യുദ്ധത്തിന് ശ്രമം നടത്തിയെന്നാണ് എൻഐഎ ആരോപണം. മണിപ്പൂരിലെ സാഹചര്യം കണക്കിലെടുത്ത് രാജ്യത്തിനെതിരെ യുദ്ധത്തിന് ശ്രമം നടത്തിയെന്നും എൻഐഎ കണ്ടെത്തി.
അതേ സമയം, മണിപുരിൽ കലാപത്തിൽ സംസ്ഥാന സര്‍ക്കാരിനെ സംസ്ഥാന ബിജെപി നേതൃത്വവും കയ്യൊഴിഞ്ഞു. അതൃപ്തി വ്യക്തമാക്കി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയ്ക്ക് സംസ്ഥാന നേതാക്കള്‍ കത്തയച്ചു. മണിപ്പൂർ മന്ത്രി എൽ സുസീന്ദ്രോയുടെ വസതിക്ക് മുന്നിൽ പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി. കലാപം വീണ്ടും ആളിക്കത്തിയതോടെ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ മണിപ്പൂർ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം കടുക്കുകയാണ്. ബിജെപി സംസ്ഥാന അധ്യക്ഷ ശാരദാ ദേവിയുടെ നേതൃത്വത്തിലുള്ള എട്ട് നേതാക്കളാണ് ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയ്ക്ക് കത്ത് അയച്ചത്. സമാധാനം പുനസ്ഥാപിക്കുന്നതിൽ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു. സർക്കാരിനെതിരെ വൻ തോതിൽ ജനരോഷം ഉയരുകയാണ്. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
ജനങ്ങളുടെ ദൈനംദിന ജീവിതം പ്രതിസന്ധിയിലായത് കാര്യങ്ങള്‍ വഷളാക്കുന്നുണ്ടെന്ന് മണിപ്പൂര്‍ ബിജെപി നേതാക്കള്‍ ചൂണ്ടികാട്ടുന്നു. തന്റെ വീടിന് നേരെ ആറ് തവണ ആക്രമണം നടന്നതിൽ വലിയ അതൃപ്തി സംസ്ഥാന അധ്യക്ഷ ശാരദാ ദേവി നേരത്തെ വ്യക്തമാക്കിയിരുന്നു. സർക്കാരിനെതിരെ ഇത്രയും അതൃപ്തി കണ്ടിട്ടില്ലെന്നും ശാരദാ ദേവി തുറന്നടിച്ചു. ഇതിനിടെ വിദ്യാർത്ഥികളുടെ കൊലപതാകത്തിൽ പ്രതിഷേധം വ്യാപകമാകുകയാണ്. മന്ത്രിയായ എൽ.സുസീന്ദ്രോയുടെ വസതിക്ക് മുന്നിൽ പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി. നിരവധി പേർക്ക് സംഘർഷത്തിൽ പരിക്കേറ്റു.