നിര്‍ഭയ കേസ്: പുതിയ മരണവാറണ്ട് പുറപ്പെടുവിക്കണമെന്ന് പ്രോസിക്യൂഷന്‍; കേസ് നാളെ പരിഗണിക്കും
ഹർജി ഫയലില്‍ സ്വീകരിച്ച കോടതി പ്രതികൾക്ക് നോട്ടീസയച്ചു. കേസ് നാളെ ഉച്ചക്ക് രണ്ട് മണിക്ക് പരിഗണിക്കും.
ദില്ലി: നിർഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ പുതിയ മരണവാറണ്ട് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ദില്ലി പട്യാല ഹൗസ് കോടതിയെ സമീപിച്ചു. ഹർജി ഫയലില്‍ സ്വീകരിച്ച കോടതി പ്രതികൾക്ക് നോട്ടീസയച്ചു. കേസ് നാളെ ഉച്ചക്ക് രണ്ട് മണിക്ക് പരിഗണിക്കും.
പ്രതികളിലൊരാളായ പവന്‍ ഗുപ്ത നൽകിയ ദയാഹർജി രാഷ്ട്രപതി തള്ളിയ സാഹചര്യത്തിലാണ് പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചത്. പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ പുതിയ ദിവസം നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് നിർഭയയുടെ കുടുംബവും ഇന്ന് വ്യക്തമാക്കിയിരുന്നു.
നിയമപരമായ എല്ലാ അവകാശങ്ങളും പ്രതികൾ ഉപയോഗിച്ചു കഴിഞ്ഞെന്നും ഇനി നിശ്ചയിക്കുന്ന ദിവസം ശിക്ഷ നടപ്പാവുമെന്നാണ് പ്രതീക്ഷയെന്നും കുടുംബത്തിന്‍റ അഭിഭാഷക സീമ ഖുശ്വാഹ പറഞ്ഞു. നിര്‍ഭയ കേസ് പ്രതികളായ അക്ഷയ് സിംഗ്, വിനയ് ശര്‍മ്മ, പവന്‍ ഗുപ്ത, മുകേഷ് എന്നിവര്‍ക്കുള്ള വധശിക്ഷ ജനുവരി 22ന് നടത്താനായിരുന്നു ആദ്യം തീരുമാനമായത്. പ്രതികള്‍ പ്രത്യേകം ദയാഹര്‍ജികള്‍ നല്‍കിയതിനാല്‍ പിന്നീട് നാല് തവണ മരണവാറണ്ട് സ്റ്റേ ചെയ്യേണ്ടി വന്നു. പവന്‍ ഗുപ്ത നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തിങ്കളാഴ്ച തള്ളിയിരുന്നു. ഇതോടെയാണ് കേസിലെ പ്രതികള്‍ക്കു മുന്നിലെ നിയമപരമായ അവകാശങ്ങളെല്ലാം അവസാനിച്ചത്.