Asianet News MalayalamAsianet News Malayalam

കാര്‍ഷിക അടിസ്ഥാനസൗകര്യ വികസനത്തിന് ഒരു ലക്ഷം കോടി; ലോക്ക് ഡൗണില്‍ വമ്പന്‍ പദ്ധതികളുമായി കേന്ദ്രം

കര്‍ഷകര്‍ക്ക് താങ്ങുവില ഉറപ്പാക്കാൻ 74,300 കോടിരൂപ വിനിയോഗിച്ചെന്നും പിഎം കിസാൻ ഫണ്ട് വഴി 18,700 കോടി കൈമാറിയെന്നും നിര്‍മല സീതാരാമന്‍

nirmala sitharaman announced packages for agriculture
Author
Delhi, First Published May 15, 2020, 5:10 PM IST

ദില്ലി: രാജ്യത്ത് ലോക്ക് ഡൗണ്‍ കാലത്ത് കര്‍ഷകരുടെ സാമ്പത്തിക സ്ഥിരത ഉറപ്പുവരുത്തുന്നതിനായി സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കി കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍. കര്‍ഷകര്‍ക്ക്  താങ്ങുവില ഉറപ്പാക്കാൻ 74,300 കോടി രൂപ വിനിയോഗിച്ചെന്നും പിഎം കിസാൻ ഫണ്ട് വഴി 18,700 കോടി കൈമാറിയെന്നും നിര്‍മല സീതാരാമന്‍ അറിയിച്ചു.  

പിഎം ഫസൽ ഭീമാ യോജനയിൽ 2 മാസത്തിനിടെ 6400 കോടി കൈമാറി. ക്ഷീര കർഷകരിൽ നിന്ന് 111 കോടി ലിറ്റർ പാൽ അധികം സംഭരിച്ചു. പാലിന്റെ വിൽപനയിലെ കുറവ് നികത്താനാണിത്. 4,100 കോടി ക്ഷീരകർഷകർക്ക് നൽകി. മത്സ്യബന്ധനമേഖലയ്ക്ക് നിരവധി സഹായങ്ങൾ നൽകി. 242 ചെമ്മീൻ പാടങ്ങളുടെ രജിസ്ട്രേഷൻ കാലാവധി നീട്ടി എന്നും സാമ്പത്തിക പാക്കേജിനെ കുറിച്ച് വിശദീകരിക്കവെ കേന്ദ്ര ധനമന്ത്രി പറഞ്ഞു. 

കൊവിഡിനെ തുടര്‍ന്ന് തിരിച്ചടി നേരിട്ട കാര്‍ഷിക മേഖലയ്‌ക്കാണ് സാമ്പത്തിക പാക്കേജിന്‍റെ മൂന്നാം ഭാഗത്തില്‍ പ്രാധാന്യം നല്‍കുന്നതെന്ന് നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. ഇന്ന് 11 പ്രഖ്യാപനങ്ങളാണ് നടത്തുന്നത് എന്നും അതില്‍ എട്ടെണ്ണം അടിസ്ഥാന വികസനത്തിന് വേണ്ടിയുള്ളതാണെന്നും അവര്‍ പറഞ്ഞു. കാര്‍ഷിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഒരു ലക്ഷം കോടിയുടെ പ്രഖ്യാപനം നടത്തി. കാര്‍ഷികോല്‍പന്നങ്ങളുടെ സംഭരണത്തിനാണ് ഇത് വിനിയോഗിക്കുക. കൂടുതൽ കോൾഡ് ചെയിൻ സ്ഥാപിക്കും. ആഗോള തലത്തിൽ കാർഷികോൽപ്പന്നങ്ങൾ ഉപയോഗിച്ച് സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇത് സഹായകരമാകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

സൂക്ഷ്മ ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾക്കായി പതിനായിരം കോടി രൂപയുടെ പദ്ധതി. അസംഘടിത മേഖലയിലെ രണ്ട് ലക്ഷം സംരംഭങ്ങൾക്ക് ഇത് സഹായകരമാകും. സഹകരണ സംഘങ്ങൾ, സ്വയം സഹായ സംഘങ്ങൾ,  മറ്റ് സംരംഭങ്ങൾ എന്നിവയ്ക്ക് സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാനാണ് തുക. യുപിയിലെ മാങ്ങ, ആന്ധ്രയിലെ മുളക്, തമിഴ്നാട്ടിലെ മരച്ചീനി തുടങ്ങിയ വിളകളുടെ കയറ്റുമതിക്ക് സഹായം ഒരുക്കാനാണ് നീക്കം. ഇവയെ ആഗോള ബ്രാന്റുകളാക്കി മാറ്റാനാണ് ശ്രമം എന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു. എന്നാല്‍, കര്‍ഷകര്‍ക്ക് പണം നേരിട്ട് നൽകാനുള്ള പദ്ധതികള്‍ പ്രഖ്യാപിക്കാത്തതില്‍ വിമര്‍ശനം ശക്തമാവുകയാണ്.  

കൊവിഡ് സാമ്പത്തിക പാക്കേജിന്റെ മൂന്നാം ഭാഗം: കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകി നിർമല സീതാരാമൻ

Follow Us:
Download App:
  • android
  • ios