രാജ്യത്തെ സാമ്പത്തിക സ്ഥിതി: തീപ്പൊരി മറുപടിയുമായി ധനമന്ത്രി; ഇതിനിടയിലും ഉറങ്ങി ബിജെപി എംപിമാര്‍
കേന്ദ്ര നൈപുണ്യ വികസന മന്ത്രിയായ മഹേന്ദ്ര പാണ്ഡേ അടക്കമുള്ള എംപിമാരാണ് രാജ്യസഭയിലിരുന്ന ധനമന്ത്രിയുടെ മറുപടിക്കിടെ ഉറങ്ങിപ്പോയത്. ഇവരെ ഉണര്‍ത്താന്‍ അനുരാഗ് ടാക്കൂര്‍ ശ്രമിക്കുന്ന ദൃശ്യങ്ങളും കാണാന്‍ സാധിച്ചെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്
ദില്ലി: രാജ്യത്തിന്‍റെ സാമ്പത്തിക നിലയെക്കുറിച്ച് ഉയരുന്ന രൂക്ഷ വിമര്‍ശനത്തിനെതിരെ ധനമന്ത്രിയുടെ തീപ്പൊരി പ്രസംഗത്തിലൂടെ നേരിടുമ്പോള്‍ സഭയിലിരുന്ന് ഉറങ്ങി ബിജെപി നേതാക്കള്‍. കേന്ദ്ര നൈപുണ്യ വികസന മന്ത്രിയായ മഹേന്ദ്ര പാണ്ഡേ അടക്കമുള്ള എംപിമാരാണ് രാജ്യസഭയിലിരുന്ന ധനമന്ത്രിയുടെ മറുപടിക്കിടെ ഉറങ്ങിപ്പോയത്. ഇവരെ ഉണര്‍ത്താന്‍ അനുരാഗ് ടാക്കൂര്‍ ശ്രമിക്കുന്ന ദൃശ്യങ്ങളും കാണാന്‍ സാധിച്ചെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏറേ നേരം ഉറങ്ങിപ്പോയ ജനപ്രതിനിധികളെ ഏറെ നേരത്തിന് ശേഷം പിന്നില്‍ നിന്ന് ആരോ തട്ടിയാണ് ഉണര്‍ത്തിയത്.
ദൃശ്യങ്ങള്‍ പുറത്ത് വന്ന് അധികം വൈകാതെ തന്നെ സമൂഹമാധ്യമങ്ങളില്‍ സംഭവം ചര്‍ച്ചയായി. സാമ്പത്തിക സ്ഥിതിയെ മാത്രമല്ല എംപിമാരെക്കൂടിയാണ് ധനമന്ത്രി ഉറക്കിയതെന്ന പ്രതികരണമടക്കമാണ് പങ്കുവച്ച ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത്.
സ്വന്തം എംപിമാരെയടക്കം തീപ്പൊരി പ്രസംഗത്തിലൂടെ ഉറക്കിയെന്നാണ് മറ്റ് ചിലര്‍ പ്രതികരിക്കുന്നത്. രാജ്യത്തെ സാമ്പത്തിക സ്ഥിതി പോലെ എംപിമാരും സഭയില്‍ കൂര്‍ക്കം വലിക്കുന്നുവെന്ന് കുറ്റപ്പെടുത്തുന്നവരും കുറവല്ല.
പരസ്പരം പഴി പറയുന്നതിന് പകരം സാമ്പത്തിക നില മെച്ചപ്പെടുന്നതിനെ കുറിച്ച് ചർച്ച ചെയ്യാമെന്നായിരുന്നു കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ രാജ്യസഭയില്‍ വ്യക്തമാക്കിയത്. രാജ്യത്ത് സാമ്പത്തികമാന്ദ്യമില്ലെന്നും പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടിയായി ധനമന്ത്രി പറഞ്ഞിരുന്നു.
രണ്ടാം യുപിഎം സര്‍ക്കാരിന്‍റെ കാലത്ത് ജി ഡി പി 6.4 ശതമാനം ആയിരുന്നു. ഒന്നാം മോദി സർക്കാരിന്റെ കാലത്ത് ഇത് 7.5 ശതമാനമായി. യഥാർത്ഥ്യം ഉൾക്കൊള്ളാൻ ഇപ്പോഴും പലർക്കും മടിയാണെന്നും വസ്തുതകളുടെ അടിസ്ഥാനത്തിലാണ് താൻ സംസാരിക്കുന്നതെന്നുമായിരുന്നു നിര്‍മ്മല സീതാരാമന്‍ സഭയെ അറിയിച്ചത്.
സാമ്പത്തിക നില മെച്ചപ്പെടാൻ 32 നടപടികൾ സ്വീകരിച്ചുവെന്നും ഇവയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. വിവരങ്ങൾ സഭയിൽ വയ്ക്കാമെന്നും അവര്‍ പറഞ്ഞു. നോട്ട് നിരോധനം കള്ള പണം പിടിക്കാനുള്ള മികച്ച മാർഗമായിരുന്നു. ബാങ്കിലേക്കെത്തിയത് മുഴുവൻ കള്ളപ്പണമാണെന്ന് ഇതിന് അർത്ഥമില്ലെന്നും. നടപടിയിലൂടെ പ്രധാനമന്ത്രിയുടെ ഇച്ഛാശക്തി വ്യക്തമായിയെന്നും നിര്‍മ്മല സീതാരാമന്‍ സഭയെ അറിയിച്ചിരുന്നു.