ദില്ലി സർക്കാറിന്‍റെ  അധികാരം കവരുന്ന ബിൽ രാജ്യസഭ കടന്നില്ലെങ്കിൽ, വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സർക്കാർ വീഴുമെന്ന സന്ദേശം രാജ്യത്തെ ജനങ്ങളിലെത്തുമെന്ന് കെജ്രിവാള്‍

ദില്ലി:ദില്ലി ഓ‍ർഡിനൻസ് വിവാദവും പ്രതിപക്ഷ ഐക്യത്തിന് ഊർജമാകുന്നു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അരവിന്ദ് കെജ്രിവാളിനെ കണ്ട് പിന്തുണയറിയിച്ചു.വിഷയത്തിൽ കെജ്രിവാളിനൊപ്പമാണെന്ന് നിതീഷ് കുമാർ കൂടികാഴ്ചയ്ക്ക് ശേഷം വ്യക്തമാക്കി. ദില്ലി സർക്കാറിന്‍റെ അധികാരം കവരുന്ന ബിൽ രാജ്യസഭ കടന്നില്ലെങ്കിൽ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സർക്കാർ വീഴുമെന്ന സന്ദേശം രാജ്യത്തെ ജനങ്ങളിലെത്തുമെന്ന് കെജരിവാള്‍ പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രാവിലെ ദില്ലി മുഖ്യമന്ത്രിയുടെ ഔദ്യോ​ഗിക വസതിയിലെത്തിയായിരുന്നു നിതീഷ് കുമാറിന്‍റെ കൂടികാഴ്ച. ഉപമുഖ്യമന്ത്രി തേജസ്വി യാദവും ഒപ്പമുണ്ടായിരുന്നു. പ്രതിപക്ഷ ഐക്യത്തിനായി കോൺ​ഗ്രസുമായി ഇടഞ്ഞു നിൽക്കുന്ന നേതാക്കളുമായി നിതീഷ് കുമാർ നടത്തിവരുന്ന ചർച്ചകളുടെ ഭാ​ഗമായാണ് കൂടികാഴ്ച. കേന്ദ്രത്തിന്‍റെ നടപടി വിചിത്രമാണ്, ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാറുകളുടെ അധികാരങ്ങളിൽ കൈകടത്താൻ കേന്ദ്രത്തിന് എന്ത് അധികാരമെന്നും, വിഷയത്തിൽ കെജ്രിവാളിനൊപ്പമാണെന്നും കൂടികാഴ്ചയ്ക്ക് ശേഷം നിതീഷ് കുമാർ പറഞ്ഞു.

സുപ്രീം കോടതി വിധി മറികടക്കാൻ കേന്ദ്രം ഇറക്കിയ ഓ‍‍ർഡിനൻസിന് 6 ആഴ്ചയാണ് കാലാവധി. ഇത് നിയമമാക്കാനുള്ള ബിൽ രാജ്യസഭ കടക്കാതിരിക്കാൻ ബിജെപി ഇതര സർക്കാറുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ചെന്ന് പിന്തുണ തേടാനാണ് കെജ്രിവാളിന്റെ നീക്കം. മറ്റന്നാൾ മമതാ ബാനർജിയെ കെജരിവാള്‍ കാണും.പ്രതിപക്ഷ സം​ഗമ വേദിയായ കർണാടകത്തിൽ സിദ്ദരാമയ്യ സർക്കാറിന്‍റെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെയാണ് നിതീഷ് കുമാർ കെജ്രിവാൾ കൂടികാഴ്ച.