അയോധ്യ ചര്‍ച്ചയില്‍ പുരോഗതിയില്ല; മധ്യസ്ഥ സമിതിയുടെ റിപ്പോര്‍ട്ട് ഇന്ന് സുപ്രീംകോടതിയിൽ
സമിതി 155 ദിവസം ചര്‍ച്ച നടത്തി. മധ്യസ്ഥ ചര്‍ച്ചകളില്‍ കക്ഷികള്‍ക്കിടയില്‍ സമവായം ഉണ്ടാക്കാനായില്ലെന്ന് സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു
ദില്ലി: അയോധ്യ ഭൂമി തര്‍ക്ക കേസിന്‍റെ മധ്യസ്ഥ ചര്‍ച്ചകളില്‍ പുരോഗതിയില്ലെന്ന് മധ്യസ്ഥ സമിതി. സമിതി 155 ദിവസം ചര്‍ച്ച നടത്തിയെന്നും കക്ഷികള്‍ക്കിടയില്‍ സമവായം ഉണ്ടാക്കാന്‍ ചര്‍ച്ചകള്‍ക്കായില്ലെന്നും മധ്യസ്ഥ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മധ്യസ്ഥ സമിതിയുടെ റിപ്പോര്‍ട്ട് ഇന്ന് സുപ്രീംകോടതി പരിഗണിക്കും.
മധ്യസ്ഥ ചര്‍ച്ച നിര്‍ത്തി കേസിൽ സുപ്രീംകോടതി വാദം കേട്ട് അന്തിമ തീര്‍പ്പ് കല്പിക്കണമെന്നാണ് കേസിലെ സുന്നി വഖഫ് ബോര്‍ഡ് ഒഴികെയുള്ള കക്ഷിക്കാരുടെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടിയുള്ള അപേക്ഷകൾ പരിഗണിച്ചുകൊണ്ടാണ് മധ്യസ്ഥ സമിതിയോട് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ സുപ്രീംകോടതി നിര്‍ദ്ദേശിച്ചത്. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് കേസ് പരിഗണിക്കുക.
മധ്യസ്ഥ സമിതിയുടെ റിപ്പോര്‍ട്ട് തൃപ്തികരമല്ലെങ്കിൽ കേസിൽ അന്തിമ വാദത്തിനുള്ള തീയതി ഇന്ന് തീരുമാനിക്കും. റിട്ട. ജസ്റ്റിസ് ഇബ്രാഹിം കലീഫുള്ള, ശ്രീശ്രീ രവിശങ്കര്‍, അഭിഭാഷകനായ ശ്രീറാം പഞ്ചു എന്നിവരെ കഴിഞ്ഞ മാര്‍ച്ച് എട്ടിനാണ് മധ്യസ്ഥ ശ്രമങ്ങൾക്കായി സുപ്രീംകോടതി നിയോഗിച്ചത്.