കൈക്കൂലി വാങ്ങുകയില്ല. കൈക്കൂലി വാങ്ങാന്‍ ആരെയും അനുവദിക്കുകയുമില്ല. നിങ്ങളെ എല്ലാവരെയും സത്യസന്ധമായി സേവിക്കുമെന്ന് ഗഡ്കരി

മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തന്‍റെ ബാനറോ പോസ്റ്ററോ പതിക്കില്ലെന്ന പ്രഖ്യാപനവുമായി ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. തന്റെ ലോക്‌സഭാ മണ്ഡലമായ നാഗ്പൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ജനങ്ങള്‍ക്ക് ചായ നൽകില്ലെന്നും മന്ത്രി പറഞ്ഞു. തനിക്ക് വോട്ട് ചെയ്യുന്നവർ ചെയ്യും, അല്ലാത്തവര്‍ ചെയ്യില്ലെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു.

മഹാരാഷ്ട്രയിലെ വാഷിമിൽ മൂന്ന് ദേശീയപാതാ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു നിതിന്‍ ഗഡ്കരി. താൻ കൈക്കൂലി വാങ്ങില്ലെന്നും ആരെയും കൈക്കൂലി വാങ്ങാന്‍ അനുവദിക്കില്ലെന്നും ഗഡ്കരി പറഞ്ഞു.

"ഈ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബാനറുകളും പോസ്റ്ററുകളും സ്ഥാപിക്കില്ലെന്ന് ഞാൻ തീരുമാനിച്ചു, ആളുകൾക്ക് ചായ നൽകില്ല. വോട്ട് ചെയ്യേണ്ടവർ വോട്ട് ചെയ്യും. അല്ലാത്തവർ വോട്ട് ചെയ്യില്ല. കൈക്കൂലി വാങ്ങുകയില്ല. കൈക്കൂലി വാങ്ങാന്‍ ആരെയും അനുവദിക്കുകയുമില്ല. നിങ്ങളെ എല്ലാവരെയും സത്യസന്ധമായി സേവിക്കാൻ എനിക്ക് കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു"- നിതിന്‍ ഗഡ്കരി പറഞ്ഞു.

തെരഞ്ഞെടുപ്പ് സമയത്ത് താൻ ഒരിക്കൽ വോട്ടർമാർക്ക് മട്ടണ്‍ നൽകിയ സംഭവം ഗഡ്കരി ജൂലൈയില്‍ പറഞ്ഞിരുന്നു. എന്നാൽ അന്ന് താൻ പരാജയപ്പെട്ടു. വോട്ടർമാരോടുള്ള വിശ്വാസവും സ്നേഹവും ഊട്ടിയുറപ്പിച്ചുകൊണ്ട് തെരഞ്ഞെടുപ്പിൽ വിജയിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നാഗ്പൂരിൽ മഹാരാഷ്ട്ര സ്റ്റേറ്റ് ടീച്ചേഴ്‌സ് കൗൺസിലിന്‍റെ പരിപാടിയില്‍ സംസാരിക്കവെയാണ് ഗഡ്കരി ഇക്കാര്യം പറഞ്ഞത്.

പലരും ബാനറുകളും പോസ്റ്ററുകളും പതിച്ചും തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനഞ്ഞും ജയിക്കാമെന്ന് കരുതുന്നു. എന്നാല്‍ വോട്ടർമാർ വളരെ മിടുക്കരാണ്. അവര്‍ തങ്ങൾക്ക് ശരിയെന്ന് തോന്നുന്ന സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. 2014 മുതൽ നാഗ്പൂർ ലോക്‌സഭാ മണ്ഡലത്തെയാണ് ഗഡ്കരി പ്രതിനിധീകരിക്കുന്നത്. 2019ലും അദ്ദേഹം സീറ്റ് നിലനിർത്തി.