‘ഓരോ മണ്ഡലവും കൃത്യമായി പഠിച്ച ശേഷമാണ് വോട്ടർപട്ടികയിലെ ക്രമക്കേടിനെ കുറിച്ച് രാഹുൽ ഗാന്ധി ആരോപണങ്ങളുന്നയിച്ചത്.’
മുംബൈ : മഹാരാഷ്ട്രയിൽ എൻസിപി അജിത് പവാർ വിഭാഗത്തിനൊപ്പം ചേരുമെന്ന അഭ്യൂഹങ്ങൾ തള്ളി ശരദ് പവാർ. താനും പാർട്ടിയും ബിജെപി നേതൃത്വത്തിലുള്ള സഖ്യത്തിനൊപ്പം ചേരില്ലെന്ന് ശരദ് പവാർ വ്യക്തമാക്കി. വോട്ടർ പട്ടികയിൽ വലിയ തോതിലുള്ള കൃത്രിമം നടന്നുവെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളെ പിന്തുണച്ച പവാർ, തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി പറയണമെന്നും ആവശ്യപ്പെട്ടു.
ഓരോ മണ്ഡലവും കൃത്യമായി പഠിച്ച ശേഷമാണ് വോട്ടർപട്ടികയിലെ ക്രമക്കേടിനെ കുറിച്ച് രാഹുൽ ഗാന്ധി ആരോപണങ്ങളുന്നയിച്ചതെന്ന് പവാർ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ നിഷ്പക്ഷതയെക്കുറിച്ചുള്ള സംശയങ്ങൾ നീക്കാനായി വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. ആധികാരികമായ തെളിവുകളോടെ രാഹുൽ ഗാന്ധി ഉന്നയിച്ച വിഷയം അവഗണിക്കാൻ കഴിയില്ല.
വിഷയത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും സത്യം പുറത്തുകൊണ്ടുവരണമെന്നും പവാർ ആവശ്യപ്പെട്ടു. ഇനി രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ തെറ്റെങ്കിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ അത് വ്യക്തമായി പറയണമെന്നുംകമ്മീഷന്റെ അന്തസ്സ് നിലനിർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുൽ ആ ആരോപണം പാർലമെന്റിലും ഉയർത്തിയിരുന്നു. അദ്ദേഹത്തിൽ നിന്ന് സത്യവാങ്മൂലം ആവശ്യപ്പെടുന്നത് ശരിയായ നടപടിയല്ലെന്നും പവാർ കൂട്ടിച്ചേർത്തു.
2024 ലെ മഹാരാഷ്ട്ര തെരഞ്ഞെടുപ്പിന് മുമ്പ് 160 മുതൽ 288 വരെ സീറ്റുകൾ വാഗ്ദാനം ചെയ്ത് രണ്ട് പേർ തന്നെ വന്ന് കണ്ടിരുന്നു. ഞാനിക്കാര്യം രാഹുൽ ഗാന്ധിയോട് പറഞ്ഞു. എന്നാൽ രാഹുൽ ഇത് അവഗണിക്കുകയും നമുക്ക് നേരിട്ട് ജനങ്ങളിലേക്കിറങ്ങി പ്രവർത്തിക്കാനെന്നും ജയമുണ്ടാകുമെന്നും പറയുകയായിരുന്നുവെന്നും പവാർ ചൂണ്ടിക്കാട്ടി.
പ്രതിപക്ഷത്തിന് തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നാണ് മറുപടി വേണ്ടത്. അതല്ലാതെ മറ്റാരിൽ നിന്നുമല്ല. അമിത് ഷാ ഏറ്റെടുത്ത് വിഷയം വഴിതിരിച്ച് വിടാൻ ശ്രമിക്കുന്നതായും പവാർ ആരോപിച്ചു.

