മാസ്കില്ലെങ്കിൽ പമ്പുകളിൽ നിന്ന് പെട്രോൾ നൽകില്ല; പെട്രോളിയം ഡീലര്‍മാരുടെ സംഘടന
ലോക്ക്ഡൗണിൽ ഇന്ധന വിൽപനയിൽ 90 ശതമാനത്തോളം ഇടിവുണ്ടെന്ന് അജയ് ബൻസാൽ പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
ദില്ലി: പെട്രോൾ പമ്പുകളിൽ മാസ്ക് ധരിക്കാതെ എത്തുന്നവർക്ക് ഇന്ധനം നൽകില്ലെന്ന് പെട്രോളിയം ഡീലര്‍മാരുടെ സംഘടന. കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ജീവനക്കാരുടെ സുരക്ഷ പരിഗണിച്ചാണ് തീരുമാനമെന്ന് ആൾ ഇന്ത്യ പെട്രോളിയം ഡീലേർസ് അസോസിയേഷൻ പ്രസിഡന്റ് അജയ് ബൻസാൽ പറഞ്ഞു.
‘ഞങ്ങളുടെ ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്താൻ, കൊറോണ വൈറസ് കണക്കിലെടുത്ത് ഇന്ത്യയിലുടനീളമുള്ള പമ്പുകളിൽ ഫെയ്‌സ് മാസ്ക് ധരിക്കാത്തവർക്ക് ഇന്ധനം വിൽക്കേണ്ടെന്ന് ഞങ്ങൾ തീരുമാനിച്ചു. 365 ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുകയാണ് പമ്പുകൾ. ലോക്ക്ഡൗൺ കാലത്ത് ജീവനക്കാർ ഉപഭോക്താക്കളുമായി നിരന്തരം ബന്ധപ്പെടുകയാണ്. ജീവനക്കാരുടെ സുരക്ഷ പരിഗണിച്ച് കർശനമായ തീരുമാനങ്ങൾ എടുക്കാൻ ഞങ്ങൾ നിർബന്ധിതരാണ്’- അജയ് ബൻസാൽ പറഞ്ഞു.
അതേസമയം, ലോക്ക്ഡൗണിൽ ഇന്ധന വിൽപനയിൽ 90 ശതമാനത്തോളം ഇടിവുണ്ടെന്ന് അജയ് ബൻസാൽ പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.