ഇരട്ടക്കുട്ടികളുള്ള സ്ത്രീക്ക് രണ്ടാം പ്രസവത്തിൽ ആനുകൂല്യം വേണ്ട; മദ്രാസ് ഹൈക്കോടതി
ഇരട്ടക്കുട്ടികളുടെ പ്രസവവും ഒന്നിന് പിന്നാലെ ഒന്നായി നടക്കുന്നതിനാൽ അത് രണ്ട് പ്രസവമായി തന്നെ കണക്കാക്കാമെന്നും കോടതി നിരീക്ഷിച്ചു.
ചെന്നൈ: ആദ്യ പ്രസവത്തിൽ ഇരട്ടക്കുട്ടികളുണ്ടാകുന്ന സ്ത്രീകൾക്ക് രണ്ടാമത്തെ പ്രസവത്തിൽ പ്രസവ ആനുകൂല്യങ്ങൾക്ക് അർഹതയില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഇരട്ടക്കുട്ടികളുടെ പ്രസവം ഒന്നിന് പിന്നാലെ ഒന്നായി നടക്കുന്നതിനാൽ അത് രണ്ട് പ്രസവമായി തന്നെ കണക്കാക്കാമെന്ന് കോടതി നിരീക്ഷിച്ചു.
നിലവിലുള്ള നിയമം അനുസരിച്ച് ജോലിയുള്ള ഒരു സ്ത്രീക്ക് ആദ്യ രണ്ട് പ്രസവങ്ങൾക്ക് മാത്രമേ ആനുകൂല്യങ്ങൾ ലഭിക്കൂ. സാധാരണഗതിയിൽ ഇരട്ടകൾ ജനിക്കുമ്പോൾ ഒന്നിനുപുറകെ ഒന്നായിട്ടാണ് പ്രസവം നടക്കുന്നത്. അതിനാല്‍ ഇത് രണ്ട് ഡെലിവറികളായി കണക്കാക്കണമെന്ന് കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് എപി സാഹി, ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
തമിഴ്‌നാട് സർക്കാർ ജീവനക്കാരെ നിയന്ത്രിക്കുന്ന നിയമപ്രകാരം കേന്ദ്ര വ്യവസായ സുരക്ഷാ സേനയിലെ (സിഐഎസ്എഫ്) ഒരു വനിതാ അംഗത്തിന് 180 ദിവസത്തെ പ്രസവാവധിയും മറ്റ് ആനുകൂല്യങ്ങളും നീട്ടിക്കൊടുത്ത 2019 ജൂൺ 18 ലെ സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.